മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എമാരുടെ സസ്‌പെന്‍ഷന്‍: നിയമസഭാ പ്രമേയം സുപ്രിംകോടതി റദ്ദാക്കി

അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നിയമസഭയുടെ പ്രമേയം പകപോക്കലാണെന്ന് സുപ്രിംകോടതി വിലയിരുത്തി.

Update: 2022-01-28 08:32 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ 12 ബിജെപി എംഎല്‍എമാരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നിയമസഭാ പ്രമേയം സുപ്രിംകോടതി റദ്ദാക്കി. ഒരു സമ്മേളന കാലയളവിലേക്കു മാത്രമേ സസ്‌പെന്‍ഷന്‍ നിലനില്‍ക്കൂവെന്ന് ജസ്റ്റിസുമാരായ എ എന്‍ ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

സ്പീക്കര്‍ ഭാസ്‌കര്‍ ജാദവിനെ കൈയേറ്റം ചെയ്തതിന്റെ പേരിലാണ് മണ്‍സൂണ്‍ സമ്മേളനത്തിനിടെ 12 ബിജെപി എംഎല്‍എമാരെ നിമയസഭ പ്രമേയം പാസ്സാക്കി സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരേ എംഎല്‍എമാര്‍ നല്‍കിയ ഹരജിയിലാണ് നടപടി. അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നിയമസഭയുടെ പ്രമേയം പകപോക്കലാണെന്ന് സുപ്രിംകോടതി വിലയിരുത്തി.

ഇതു നിയമപരമായി നിലനില്‍ക്കില്ല. പരാതിക്കാര്‍ക്ക് നിയമസഭാംഗങ്ങള്‍ എന്ന നിലയ്ക്കുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു. ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്ത നിയമസഭയുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് എംഎല്‍എമാര്‍ ഹരജിയില്‍ ആരോപിച്ചിരുന്നു.

സ്പീക്കറെ കൈയേറ്റം ചെയ്തിട്ടില്ലെന്നും അസഭ്യ പരാമര്‍ശം നടത്തിയിട്ടില്ലെന്നും അവകാശപ്പെട്ട ഇവര്‍ നിരുപാധിക മാപ്പപേക്ഷ നല്‍കിയിരുന്നുവെന്നും കോടതിയെ ധരിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതു നിഷേധിക്കുകയായിരുന്നെന്നും എംഎല്‍എമാര്‍ പറഞ്ഞു.

Tags: