അപ്പീലുകള്‍ക്ക് കുരുക്കിട്ട് സുപ്രിംകോടതി; കേന്ദ്രസര്‍ക്കാരിന് 25,000 രൂപ പിഴ

Update: 2026-04-02 09:09 GMT

ന്യൂഡല്‍ഹി: അനാവശ്യമായി അപ്പീലുകള്‍ സമര്‍പ്പിച്ച് കോടതിയുടെ സമയം പാഴാക്കുന്നുവെന്ന് വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാരിന് 25,000 രൂപ പിഴ ചുമത്തി സുപ്രിംകോടതി. കേസുകളുടെ പെരുക്കത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന സര്‍ക്കാര്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരിയാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് ബി വി നാഗരത്‌ന, ജസ്റ്റീസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് നടപടി സ്വീകരിച്ചത്. സിഐഎസ്എഫ് കോണ്‍സ്റ്റബിളിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കേന്ദ്രം സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്.

കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടും വീണ്ടും സുപ്രിംകോടതിയെ സമീപിച്ചതിന് കാരണം എന്താണെന്ന് ബെഞ്ച് ചോദിച്ചു. 11 ദിവസത്തെ അനധികൃത അവധിയും സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് പത്ത് വര്‍ഷത്തെ സര്‍വീസുള്ള കോണ്‍സ്റ്റബിളിനെ പിരിച്ചുവിടാന്‍ കാരണമായത്. എന്നാല്‍ ഇത് ഗുരുതരമായ വീഴ്ചയല്ലെന്നായിരുന്നു ഹൈക്കോടതിയുടെ മുന്‍ നിരീക്ഷണം. ഇതിനുപിന്നാലെ കേസ് വീണ്ടും സുപ്രിംകോടതിയിലെത്തിച്ചതിനെ കോടതി ശക്തമായി വിമര്‍ശിച്ചു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന് പിഴ ചുമത്തിയത്.

Tags: