വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ബംഗാളിലെ പ്രതിഷേധം; അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹരജിയിലെ വാദങ്ങൾ ശരിയായി പരിശോധിക്കാത്തവ: സുപ്രിംകോടതി

ന്യൂഡൽഹി: മുസ്‌ലിംകളുടെ സ്വത്ത് തട്ടിയെടുക്കുന്ന വഖ്ഫ് ഭേദഗതി നിയമത്തിനെതിരേയുള്ള പശ്ചിമ ബംഗാളിലെ പ്രതിഷേധ സംഭവങ്ങളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പിൻവലിക്കാൻ ആവശ്യപ്പെട്ട് സുപ്രിം കോടതി.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോയിശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് ഹരജി പിൻവലിക്കാൻ ഹരജിക്കാരനായ അഭിഭാഷകൻ ശശാങ്ക് ശേഖർ ഝായ്ക്ക് അനുമതി നൽകി.
ഝായുടെ റിട്ട് ഹരജിയിൽ നടത്തിയ വാദങ്ങൾ ശരിയായ പരിശോധന കൂടാതെയാണെന്ന് സുപ്രിംകോടതി വിമർശിച്ചു. മാധ്യമ റിപോർട്ടുകളെയാണ് ഝാ ആശ്രയിച്ചതെന്ന് കണ്ടെത്തിയ കോടതി, ഹരജിയിലെ തന്റെ അവകാശവാദങ്ങൾ ശരിയായ രീതിയിൽ പരിശോധിച്ച് പുതിയത് ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടു.
അക്രമബാധിതമായ മുർഷിദാബാദ് ജില്ലയിൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഏപ്രിൽ 11, 12 തീയതികളിൽ വഖ്ഫ് ഭേഗതി നിയമത്തിനെതിരേ മുർഷിദാബാദ് ജില്ലയിലെ ചില ഭാഗങ്ങളിൽ, പ്രധാനമായും സുതി, സാംസർഗഞ്ച്, ധുലിയൻ, ജംഗിപൂർ എന്നിവിടങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.