സിദ്ധാര്‍ഥിന്റെ മരണം; എസ്എഫ്‌ഐ നേതാക്കളെ പോലിസ് സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Update: 2024-02-29 12:11 GMT

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റനറി കോളജിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തില്‍ എസ്എഫ്‌ഐ നേതാക്കളെ പോലിസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അറസ്റ്റ് ചെയ്യാതെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പോലിസ്. നൂറുകണക്കിന് കുട്ടികളുടെ മുന്നില്‍ വിവസ്ത്രനാക്കി ബെല്‍റ്റും കമ്പിവടിയും ഉപയോഗിച്ചാണ് സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതെന്നും അദ്ദേഹം ആരോപിച്ചു. ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സിപിഎം നേതാക്കള്‍ വളര്‍ത്തിയെടുക്കുന്ന എസ്എഫ്‌ഐ ഏറ്റവും വലിയ ക്രിമിനലുകളായി മാറിക്കൊണ്ടിരിക്കുകയാണ്. സിദ്ധാര്‍ഥിന് സംഭവിച്ചത് തങ്ങളുടെ മക്കള്‍ക്കും പറ്റുമോയെന്ന ഭീതിയിലാണ് കേരളത്തിലെ രക്ഷിതാക്കള്‍. എന്നിട്ടും പ്രതികള്‍ക്കെതിരേ ദുര്‍ബലമായാണ് പോലിസ് പ്രതികരിക്കുന്നത്. ഇവിടെ ആര്‍ക്കാണ് നീതി കിട്ടുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ കേരളം കാണാത്ത സമരപരിപാടികളുണ്ടാവും. ക്രൂരമായ റാഗിങും ആക്രമണവും നടന്നിട്ടും ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ ഇത് മറച്ചുവച്ചു. ഇത്തരം അധ്യാപകര്‍ ഒരു കാരണവശാലും അവിടെ പഠിപ്പിക്കാന്‍ പാടില്ല. അധ്യാപകരെയും പ്രതികളാക്കി യുക്തമായ നടപടി സ്വീകരിക്കണം. നടപടി എടുത്തില്ലെങ്കില്‍ ഈ അധ്യാപകരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News