കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലേറ്;പരിക്കേറ്റ 12കാരി ചികില്‍സയില്‍

Update: 2022-09-12 04:05 GMT

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ പന്ത്രണ്ട് വയസുകാരിക്ക് പരിക്ക്.കുടുംബാംഗങ്ങള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടം.കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ് രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണു പരിക്കേറ്റത്. കുട്ടിയുടെ തലയ്ക്കാണ് കല്ല് കൊണ്ടത്.

ഇന്നലെ വെകുന്നേരം 5 മണിക്ക് മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്നു കീര്‍ത്തന. എടക്കാട് സ്‌റ്റേഷനും കണ്ണൂരിനും ഇടയില്‍ വച്ചായിരുന്നു സംഭവം. ട10 കോച്ചില്‍ 49 ാം നമ്പര്‍ സീറ്റിലായിരുന്നു പെണ്‍കുട്ടി. ട്രെയിനില്‍ വച്ചു തന്നെ യാത്രക്കാരനായ ഒരു ഡോക്ടര്‍ ഫസ്റ്റ് എയ്ഡ് നല്‍കി. പിന്നീട് ട്രെയിന്‍ തലശ്ശേരിയില്‍ എത്തിയ ഉടന്‍ ആര്‍പിഎഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കീര്‍ത്തനയെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ ലഭ്യമാക്കി. തുടര്‍ന്ന് രാത്രി 9.15നു മലബാര്‍ എക്‌സ്പ്രസില്‍ മാതാപിതാക്കള്‍ക്കൊപ്പം കോട്ടയത്തേക്കു യാത്ര തുടര്‍ന്നു. കല്ലേറുണ്ടായ പ്രദേശത്ത് ആര്‍പിഎഫും റെയില്‍വേ പോലിസും പരിശോധന നടത്തി. സംഭവത്തില്‍ റെയില്‍വേ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Similar News