കേന്ദ്ര ബജറ്റിനു പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു

Update: 2026-02-01 09:34 GMT

മുംബൈ: കേന്ദ്ര ബജറ്റിനു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 1,000 പോയിന്റുകള്‍ ഇടിഞ്ഞു. നിഫ്റ്റി 500 പോയിന്റുകളാണ് ഇടിഞ്ഞിരിക്കുന്നത്. ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിലാണ് ഞായറാഴ്ചയായിട്ടും വിപണി ഇന്ന് തുറന്നത്. സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും ബൈബാക്ക് നികുതി വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് വ്യാപാരത്തിനിടെ വിപണിയെ തളര്‍ത്തിയത്.

ആരോഗ്യ, ഐടി മേഖലകളിലെ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. സണ്‍ഫാര്‍മ, ടിസിഎസ്, വിപ്രോ ഓഹരികള്‍ നേട്ടമുണ്ടാക്കി. ആദായ നികുതിയില്‍ വരുന്ന മാറ്റങ്ങളും വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഇന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.

നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 7.4 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ പ്രവചിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ (2026-27) ഇത് 6.8 ശതമാനം മുതല്‍ 7.2 ശതമാനം വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടര്‍ന്ന് സ്വര്‍ണം, വെള്ളി വിലകള്‍ ആറുശതമാനത്തോളം ഇടിഞ്ഞു. റീടെയ്ല്‍ നിക്ഷേപകര്‍ നികുതി ഇളവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ അത്തരം പ്രഖ്യാപനങ്ങളുണ്ടായില്ല. സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്സ് (എസ്എസ്ടി) വര്‍ധിപ്പിച്ചതും വിപണിയില്‍ തിരിച്ചടിയുണ്ടാക്കി.

Tags: