സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം പുതുക്കി; 243 ഒഴിവുകളിലേക്ക് ഉടന്‍ അപേക്ഷ ക്ഷണിക്കും

Update: 2026-03-05 10:25 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ഉറപ്പാക്കുന്ന സ്‌പോര്‍ട്‌സ് ക്വാട്ട നിയമന നടപടികള്‍ പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2020-2024 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ കഷണിക്കും. നിയമന നടപടികള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനൊപ്പം കൂടുതല്‍ കായിക മല്‍സരങ്ങളെ യോഗ്യതയായി പരിഗണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തെ (2010-2019) സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അടുത്ത അഞ്ചു വര്‍ഷത്തെ (2020-2024) നിയമനങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

ഇതോടെ ആകെ 15 വര്‍ഷത്തെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ നിലവിലെ സര്‍ക്കാരിന്റെ കാലയളവില്‍ പൂര്‍ത്തിയാകും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 500 പേര്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ട വഴി സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ കെഎസ്ഇബി, കേരള പോലിസ് എന്നിവടങ്ങളിലും പ്രത്യേക പരിഗണനയോടെ മറ്റു 500 പേര്‍ക്കും ജോലി ലഭിച്ചിരുന്നു. കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി നിയമനത്തിനുള്ള യോഗ്യതകളിലും വിപുലമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അംഗീകൃത ഫെഡറേഷനുകള്‍ സംഘടിപ്പിക്കുന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കുറഞ്ഞത് എട്ടു രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നിവയിലെ നേട്ടങ്ങളും ഇനി മുതല്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് പരിഗണിക്കും.

ഉത്തേജക മരുന്ന് വിവാദത്തില്‍ ഉള്‍പ്പെടുന്ന താരങ്ങളെ സംബന്ധിച്ച വ്യവസ്ഥകളിലും ഭേദഗതി വരുത്തി. പുതിയ മാനദണ്ഡം പ്രകാരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രത്യക മല്‍സരവും അതുമായി ബന്ധപ്പെട്ട ശിക്ഷാ കാലയളവും മാത്രമേ അയോഗ്യതയായി കണക്കാക്കൂ. ശിക്ഷാ കാലയളവിന് പുറമെ താരത്തിന്റെ മറ്റു കായിക നേട്ടങ്ങള്‍ നിയമനത്തിനായി പരിഗണിക്കപ്പെടും. കായികതാരങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിച്ച് നടപ്പാക്കുന്ന ഈ മാറ്റങ്ങള്‍ കേരളത്തിലെ കായിക മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍.

Tags: