എക്‌സ് എഐയെ ഏറ്റെടുത്ത് സ്‌പേസ് എക്‌സ്

Update: 2026-02-03 07:34 GMT

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ എക്‌സ് എഐയെ ഏറ്റെടുത്തു. ഇതോടെ മസ്‌കിന്റെ രണ്ടു പ്രമുഖ കമ്പനികള്‍ ലയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റെക്കോര്‍ഡ് മൂല്യത്തിലുള്ള ആഭ്യന്തര ഉടമ്പടിയിലൂടെയാണ് ഇടപാട് പൂര്‍ത്തിയായതെന്നാണ് റിപോര്‍ട്ട്. ലയനത്തോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി സ്‌പേസ് എക്‌സ് മാറി.

ഇടപാട് നടക്കുന്നതിന് മുന്‍പ് സ്‌പേസ് എക്‌സിന് ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യവും എക്‌സ് എഐക്ക് 250 ബില്യണ്‍ ഡോളര്‍ മൂല്യവുമുണ്ടായിരുന്നുവെന്നാണ് കണക്കുകള്‍. ഓഹരി ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വാള്‍ സ്ട്രീറ്റില്‍ ആരംഭിച്ചതായും റിപോര്‍ട്ടുകളുണ്ട്. ഇതിലൂടെ ഗ്രോക്ക് (മസ്‌കിന്റെ എഐ ചാറ്റ്‌ബോട്ട്), സ്റ്റാര്‍ലിങ്ക് (സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ്), എക്‌സ് (സോഷ്യല്‍ മീഡിയ) എന്നിവ ഉള്‍പ്പെടെ നിരവധി പ്ലാറ്റ്‌ഫോമുകള്‍ പരസ്പരം സംയോജിപ്പിക്കപ്പെടും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഓപ്പണ്‍ എഐ ഉള്‍പ്പെടെയുള്ള എതിരാളികളുമായി മസ്‌ക് നേരിടുന്ന കടുത്ത മല്‍സരത്തിനിടെയാണ് ഈ നീക്കം.

ബഹിരാകാശവും നിര്‍മിത ബുദ്ധിയും ഉള്‍ക്കൊള്ളുന്ന മേഖലകളില്‍ മസ്‌കിന്റെ ആധിപത്യം ഉറപ്പാക്കുക എന്നതാണ് ഏറ്റെടുക്കലിന്റെ ലക്ഷ്യമെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. ബഹിരാകാശത്ത് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാനുള്ള പദ്ധതികളും മസ്‌ക് മുന്നോട്ടുവച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ സ്‌പേസ് എക്‌സിന്റെ ഐപിഒ നടക്കാനിരിക്കെ ലയനം നിര്‍ണായകമാകുന്നു. അതേസമയം, ഹ്യൂമനോയിഡ് റോബോട്ടുകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ടെസ്‌ല പദ്ധതിയിടുന്നതായും സൂചനയുണ്ട്. ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് ഇലോണ്‍ മസ്‌കിന്റെ ആസ്തി മൂല്യം 768 ബില്യണ്‍ ഡോളര്‍ ആണ്.

Tags: