സിറ്റിങ് എംഎല്‍എമാര്‍ മല്‍സരിക്കും; 31 സ്ഥാനാര്‍ഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ്

Update: 2026-03-11 17:24 GMT

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികക്ക് അംഗീകാരം നല്‍കിയെന്ന് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് അംഗീകാരം നല്‍കിയത്. 19 സിറ്റിങ് സീറ്റുകള്‍ അടക്കം 31 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ അംഗീകരിച്ചതായാണ് സൂചന. നിലവിലെ എംപിമാര്‍ ആരും ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.

സിറ്റിങ് എംഎല്‍എമാരില്‍ മൂന്നുപേര്‍ ഒഴികെ എല്ലാവരും അതാത് മണ്ഡലങ്ങളില്‍ തന്നെ മല്‍സരിക്കും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനേയും, തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെയും പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളി എന്നിവരാണ് ആദ്യ പട്ടികയില്‍ ഇല്ലാത്ത സിറ്റിങ് എംഎല്‍എമാര്‍. എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മിസ്ത്രിയെ ചുമതലപ്പെടുത്തി. അദ്ദേഹത്തിനെതിരായ കേസിന്റെ വിശദാംശങ്ങള്‍ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.

തൃപ്പൂണിത്തുറ സിറ്റിങ് എംഎല്‍എ കെ ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്വയം മാറിനിന്നതാണ്. ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് പാലക്കാട് പുതിയ സ്ഥാനാര്‍ഥിയെ പരിഗണിക്കുന്നത്. രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ഉടന്‍ പുറത്തിറക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

രണ്ടുദിവസത്തിനുള്ളില്‍ പട്ടിക പുറത്തുവിടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സാഹചര്യം കണക്കിലെടുത്ത് പട്ടിക പുറത്തുവിടുമെന്ന് യോഗത്തിനുശേഷം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന പ്രചാരണം ഊഹാപോഹമാണെന്ന് വേണുഗോപാല്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷന്‍ തീയതി പ്രഖ്യാപിച്ചാലുടന്‍ ആദ്യ പട്ടിക പുറത്തിറക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. മല്‍സരിക്കാന്‍ കെ സുധാകരനടക്കമുള്ള ചില എംപിമാര്‍ താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍ ആരേയും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് ദേശീയ നേതൃത്വം നിലവില്‍ കൈക്കൊണ്ടത്. 31 പേരുകള്‍ അംഗീകരിച്ചെങ്കിലും സാഹചര്യം നോക്കിയായിരിക്കും പ്രഖ്യാപനം എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചത്.

സീറ്റ് ഉറപ്പിച്ച സിറ്റിങ് എംഎല്‍എമാര്‍

1. പേരാവൂര്‍-സണ്ണി ജോസഫ്

2. ഇരിക്കൂര്‍-സജീവ് ജോസഫ്

3. സുല്‍ത്താന്‍ ബത്തേരി-ഐ സി ബാലകൃഷ്ണന്‍

4. കല്‍പറ്റ-ടി സിദ്ദിഖ്

5. വണ്ടൂര്‍-എ പി അനില്‍കുമാര്‍

6. നിലമ്പൂര്‍-ആര്യാടന്‍ ഷൗക്കത്ത്

7. ചാലക്കുടി-സനീഷ് കുമാര്‍ ജോസഫ്

8. അങ്കമാലി-റോജി എം ജോണ്‍

9. ആലുവ-അന്‍വര്‍ സാദത്ത്

10. പറവൂര്‍-വി ഡി സതീശന്‍

11. എറണാകുളം-ടി ജെ വിനോദ്

12. തൃക്കാക്കര-ഉമ തോമസ്

13. മൂവാറ്റുപുഴ-മാത്യു കുഴല്‍നാടന്‍

14. കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

15. പുതുപ്പള്ളി-ചാണ്ടി ഉമ്മന്‍

16. ഹരിപ്പാട്-രമേശ് ചെന്നിത്തല

17. കരുനാഗപ്പള്ളി-സി ആര്‍ മഹേഷ്

18. കുണ്ടറ-പി സി വിഷ്ണുനാഥ്

19. കോവളം-എം വിന്‍സെന്റ്

Tags: