എസ്‌ഐആര്‍: പശ്ചിമ ബംഗാളില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു

Update: 2025-11-30 11:23 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. എസ്‌ഐആര്‍ കാരണം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്നും ഇതേത്തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചു. പുര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ നിന്നുള്ള ഖാതൂണ്‍ കാസി(40)യാണ് വെള്ളിയാഴ്ച രാത്രി തീകൊളുത്തി മരിച്ചത്.

2022ലെ വോട്ടര്‍ പട്ടികയില്‍ മുസ്താര കാസിയുടെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും, നിലവിലെ എസ്‌ഐആര്‍ നടപടിയില്‍ തന്റെ പേര് ഒഴിവാക്കപ്പെടുമോ എന്ന ഭയം കാരണമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ മുസ്താരയുടെ കുടുംബം കേന്ദ്ര സര്‍ക്കാരിനെതിരേ ഗുരുതര ആരോപണമുയര്‍ത്തി. എസ്‌ഐആറിനെക്കുറിച്ചുള്ള ഭയമാണ് മകള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും, അവളുടെ മരണത്തിന് കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദിയെന്നും മുസ്താരയുടെ ബന്ധുവായ കാസി സബീറുല്‍ ഇസ്‌ലാം പറഞ്ഞു.

അതേസമയം, വോട്ടര്‍ പട്ടികയുടെ ആദ്യഘട്ടം ഇന്നലെ പൂര്‍ത്തിയായതായും, 18.70 ലക്ഷം മരിച്ച വോട്ടര്‍മാരെ ഒഴിവാക്കിയതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടിക്കെതിരേ ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടലാണ് തുടരുന്നത്. സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടിയെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി ഈ നടപടിയെ 'വോട്ട്ബന്ദി' (വോട്ട് നിരോധനം) എന്ന് വിശേഷിപ്പിക്കുകയും, വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

Tags: