എസ്‌ഐആര്‍; കമ്മീഷന്‍ പുറത്തുവിടുന്ന കണക്കില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടികള്‍
തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന പരാതിയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. തിരികെ ലഭിക്കാത്ത എന്യുമറേഷന്‍ ഫോമുകളുടെ എണ്ണം 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ന്നത് എങ്ങനെ എന്ന് സിപിഎമ്മും കോണ്‍ഗ്രസും മുസ്‌ലിം ലീഗും പരാതി ഉന്നയിച്ചു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കണ്ടെത്താന്‍ കഴിയാത്തവരുടെ വിവരങ്ങള്‍ കമ്മീഷന്‍ പ്രസിദ്ധീകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. തിരികെ ലഭിക്കാത്ത 25 ലക്ഷം ഫോമുകളില്‍ 6,44,547 ഫോമുകള്‍ മരണപ്പെട്ടവരുടേതാണെന്ന കണക്കില്‍ സിപിഐ സംശയം പ്രകടിപ്പിച്ചു. മരിച്ചവരുടെ പേരു വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് മുസ്‌ലിം ലീഗും ആവശ്യപ്പെട്ടു.
എസ്ഐആര്‍ കണക്കെടുപ്പിന്റെ അവസാന ഘട്ടമായപ്പോള്‍ സംസ്ഥാനത്ത് പത്തു ശതമാനത്തോളം വോട്ടര്‍മാര്‍ കരട് പട്ടികയിയില്‍ ഉണ്ടാകില്ലെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കമ്മീഷന് കണ്ടെത്താനാവാത്തവരുടെ എണ്ണം 7,11,958 ആയി ഉയര്‍ന്നു. ആകെ 25,01,012 വോട്ടര്‍മാര്‍ ഇതുവരെ എന്യൂമറേഷന്‍ ഫോം തിരിച്ചുതന്നിട്ടില്ല. ഈ കണക്കില്‍ പൊരുത്തക്കേടുണ്ടെന്നും 25 ലക്ഷത്തിലധികവരുന്ന ആളുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തങ്ങള്‍ക്ക് നല്‍കണമെന്നാണ് രഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം. ഇവരുടെ പട്ടിക ബൂത്ത് അടിസ്ഥാനത്തില്‍ ബിഎല്‍ഓമാര്‍ക്ക് ഇന്നു തന്നെ കൈമാറണമെന്നും ഇവരുടെ വിവരങ്ങള്‍ അസംബ്ലി അടിസ്ഥാനത്തില്‍ ലഭ്യമാക്കണമെന്നും രാഷ്ട്രീയ കക്ഷികള്‍ ആവശ്യമുയര്‍ന്നു.
ഈ മാസം 18ന് എന്യൂമറേഷന്‍ ഫോം വിതരണവും സ്വീകരിക്കുന്നതും അവസാനിക്കും. എന്യുമറേഷന്‍ ഫോം തിരിച്ചു ലഭിക്കാത്ത 25 ലക്ഷം പേരുടെ വിവരങ്ങളും ബിഎല്‍എമാര്‍ക്ക് കൈമാറുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. മരണപ്പെട്ടവരുടെ വിവരങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. എന്യുമറേഷന്‍ ഫോം ഒപ്പിട്ട് നല്‍കിയവരെ എല്ലാം കരട് പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ ലിസ്റ്റ് പ്രത്യേകം പ്രസിദ്ധീകരിക്കുമെന്ന് സിഇഒ അറിയിച്ചു. കണ്ടെത്താന്‍ കഴിയാത്തവരുടെയും എന്യൂമറേഷന്‍ ഫോം തിരിച്ചുവരാത്തവരുടെയും എണ്ണം ദിനം പ്രതി ഉയര്‍ന്നുവരുന്നതാണ് രാഷ്ട്രീയപാര്‍ട്ടികളുടെ അശങ്കയ്ക്ക് കാരണം. അവസാനഘട്ട നടപടികള്‍ സങ്കീര്‍ണമാണെന്നിരിക്കെ ജനുവരി അവസാനം വരെയെങ്കിലും തിയതി നീട്ടി നല്‍കണമെന്ന പാര്‍ട്ടികളുടെ ആവശ്യത്തിനും ന്യായമുണ്ട്.

