എസ്‌ഐആര്‍; പട്ടികയില്‍ നിന്ന് പുറത്തായെന്ന് മുന്‍ എംഎല്‍എ, എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാവണം അടിസ്ഥാനമെന്ന് മുഖ്യമന്ത്രി

Update: 2025-12-20 08:34 GMT

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തല്‍ ഖേല്‍ക്കര്‍ വിളിച്ച യോഗത്തില്‍ വിമര്‍ശനമുന്നയിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. നിലവില്‍ 24.08 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്താണ്. യോഗത്തില്‍ ഈ കണക്കിനെതിരേ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തി. എന്നാല്‍ ബിജെപി എസ്‌ഐആറിനെതിരേ ഒരു വിമര്‍ശനവും ഉന്നയിക്കാന്‍ തയ്യാറായില്ല.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്നും പുറന്തള്ളുകയല്ല വേണ്ടത്, ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അര്‍ഹരായ എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാവണം തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്‌ഐആറിന് അനുവദിച്ച സമയം നീട്ടണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഫോം നല്‍കിയിട്ടും തന്നെയും ഭാര്യയെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ രാജാജി മാത്യു തോമസ് പറഞ്ഞു. വോട്ടര്‍മാരെ കണ്ടെത്താനായില്ലെന്നും ഫോം സ്വീകരിച്ചില്ലെന്നുമുള്ള ബിഎല്‍ഒമാരുടെ റിപോര്‍ട്ട് തെറ്റാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍ വിമര്‍ശിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ ഒരു ബൂത്തില്‍ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് 710 പേരെ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് പ്രതിനിധി എം കെ റഹ്‌മാന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ കരട് പട്ടികയിലെ പിഴവ് ചൂണ്ടിക്കാണിച്ചാല്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തിരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

Tags: