എസ്‌ഐആര്‍; ബംഗാളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഒന്‍പത് മണിക്കൂര്‍ ബന്ദികളാക്കി

Update: 2026-04-02 07:12 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഗുരുതര സുരക്ഷാവീഴ്ച. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഏഴു ജുഡീഷ്യല്‍ ഓഫീസര്‍മാരെ നാട്ടുകാര്‍ ഒന്‍പത് മണിക്കൂറോളം ബന്ദികളാക്കി.

സന്ദേശ്ഖാലി മേഖലയിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണം നടന്നത്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപോര്‍ട്ടില്‍ നിന്നുള്ള പേരുകള്‍ നീക്കം ചെയ്തതിനെച്ചൊല്ലിയ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തങ്ങളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കിയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

ബുധനാഴ്ച രാവിലെ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകള്‍ വളഞ്ഞ് കെട്ടിടത്തിനുള്ളില്‍ തടഞ്ഞുവക്കുകയായിരുന്നു. രാത്രിയാണ് പോലിസെത്തി ഇവരെ മോചിപ്പിച്ചത്. സംഭവത്തിനിടെ ഉദ്യോഗസ്ഥരുടെ വാഹനങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തു. വോട്ടര്‍മാരുടെ വിവരങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായി. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കുപോലും സുരക്ഷ ഉറപ്പാക്കാനാകാത്തത് സംസ്ഥാനത്തെ നിയമസംവിധാനത്തിന്റെ പരാജയമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേന വിന്യസിക്കുകയും സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യും. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

Tags: