സിൽവർ ലെെൻ പദ്ധതി ഭൂമി ഏറ്റെടുക്കൽ: നടപടികൾ ചോദ്യം ചെയ്ത ഹരജികൾ ഇന്ന് ഹെെക്കോടതി പരി​ഗണിക്കും

ഇന്നലെയും കെ-റെയിൽ പദ്ധതിക്കായി സ്ഥലപരിശോധനയ്ക്കെത്തിയവരെ നാട്ടുകാർ തടഞ്ഞു. അങ്കമാലി എളവൂരിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.

Update: 2022-01-20 03:02 GMT

കൊച്ചി: വിവാദമായ സിൽവർ ലെെൻ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ ഹെെക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. സർക്കാരിന് ഏറെ നിർണായകമാണ് ഇന്നത്തെ കോടതി വിധി. നേരത്തെ കെ-റെയിൽ എന്നു രേഖപ്പെടുത്തിയ തൂണുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇടക്കാല ഉത്തരവിൽ ഹെെക്കോടതി വ്യക്തമാക്കിയിരുന്നു.

പദ്ധതി സംബന്ധിച്ച് നിലപാട് വിശദീകരിക്കാൻ കേന്ദ്ര സർക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അസിസ്റ്റന്റ് സോളിസിറ്റർ നേരിട്ട് ഹാജരായി നിലപാട് വിശദമാക്കണമെന്നാണ് നി‍ർദേശം നൽകിയിട്ടുള്ളത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചും ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടപ്പാക്കേണ്ടതെന്ന് കഴിഞ്ഞ തവണ ഹരജി പരി​ഗണിച്ചപ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ഇന്നലെയും കെ-റെയിൽ പദ്ധതിക്കായി സ്ഥലപരിശോധനയ്ക്കെത്തിയവരെ നാട്ടുകാർ തടഞ്ഞു. അങ്കമാലി എളവൂരിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ മടങ്ങി. എളവൂർ പാറക്കടവിൽ ജനവാസ-കാർഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെ-റെയിൽ പദ്ധതി അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.

Tags:    

Similar News