മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എസ്‌ഐക്കും എഎസ്ഐക്കും സസ്‌പെന്‍ഷന്‍

ഒക്ടോബര്‍ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിക്കാണ് ദുരനുഭവം

Update: 2025-11-03 10:49 GMT

ഇടുക്കി: മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിക്ക് ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും ദുരനുഭവം നേരിട്ട സംഭവത്തില്‍ നടപടി. സംഭവത്തില്‍ എസ്ഐക്കും എഎസ്‌ഐക്കും സസ്‌പെന്‍ഷന്‍. എസ്‌ഐ ജോര്‍ജ് കുര്യനേയും എഎസ്‌ഐ സാജു പൗലോസിനേയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ മുംബൈ സ്വദേശിയായ ജാന്‍വിയെ ടാക്‌സി ഡ്രൈവര്‍മാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയിട്ടും യുവതിക്ക് സഹായം നല്‍കിയില്ലെന്ന കണ്ടെത്തലിലാണ് പോലിസുകാര്‍ക്കെതിരേ ജില്ലാ പോലിസ് മേധാവിയുടെ നടപടി. മുംബൈയില്‍ അസി. പ്രൊഫസറായി ജോലി ചെയ്യുകയാണ് ജാന്‍വി.

യുവതിയുടെ വിഡിയോയുടെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ പോലിസ് സ്വമേധയാ കേസെടുത്തത്. തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സ്വന്തം അനുഭവം ഇവര്‍ സാമൂഹ്യമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. യുവതിയില്‍ നിന്ന് നേരിട്ട് വിവരങ്ങളെടുക്കാനും പോലിസ് ശ്രമം ആരംഭിച്ചു. കേരളത്തില്‍ കൊച്ചിയിലും ആലപ്പുഴയിലും പോയിരുന്നു. അവിടെയുളളവര്‍ മര്യാദയോടെയാണ് പെരുമാറിയത്. മൂന്നാറില്‍ എത്തി യാത്രചെയ്യാനായി ഊബര്‍ ടാക്‌സി വിളിച്ചു. എന്നാല്‍ മൂന്നാറിലെ ഡ്രൈവര്‍മാര്‍ ശ്രമം തടഞ്ഞതായും ഭീഷണിപ്പെടുത്തിയതായും യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

സംഭവസ്ഥലത്തെത്തിയ പോലിസുകാര്‍ ഡ്രൈവര്‍മാര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചുതെന്നും ജാന്‍വി വീഡിയോയില്‍ പറയുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങളോട് ആരും ചോദിച്ചില്ല. കേരള ടൂറിസവുമായി ബന്ധപ്പെട്ടിരുന്നു. ഊബറിലോ ഓലയിലോ യാത്ര ചെയ്യാന്‍ കഴിയില്ല, യൂണിയന്‍ ടാക്‌സിയില്‍ യാത്രക്കായി ഉപയോഗിക്കണമെന്ന അതേ മറുപടി തന്നെയാണ് ലഭിച്ചത്. ഭീഷണിപ്പെടുത്തിയ ആളുകളോടൊപ്പം തന്നെയാണ് പിന്നീട് സഞ്ചരിച്ചത്. ഇത്തരത്തിലുളള മോശം അനുഭവമുണ്ടായതിനാല്‍ ഇനി കേരളത്തിലേക്ക് വരില്ലെന്നും പറഞ്ഞു കൊണ്ടാണ് ജാന്‍വി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.