വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്; രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്

വൈറ്റ് ഹൗസ് അടച്ചു, പ്രദേശത്ത് സുരക്ഷ ശക്തമാക്കി

Update: 2025-11-27 02:58 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ രണ്ട്സൈനികര്‍ക്ക് ഗുരുതര പരിക്ക്. നാഷനല്‍ ഗാര്‍ഡ്‌സ് അംഗങ്ങളാണ് പരിക്കേറ്റ സൈനികര്‍. അക്രമിയെ അധികൃതര്‍ തിരിച്ചറിഞ്ഞു. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു. ഇയാള്‍ക്കും പരിക്കുണ്ട്. വെടിവയ്പ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അക്രമി നേരെയെത്തി വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ സൈനികരില്‍ ഒരാള്‍ സ്ത്രീയാണ്. വെസ്റ്റ് വെര്‍ജീനിയ സ്വദേശികളാണ് ഇരുവരും. ആക്രമണ കാരണം വ്യക്തമല്ല. അഫ്ഗാന്‍ സ്വദേശിയായ റഹ്‌മാനുള്ള ലകന്‍വാള്‍(29) എന്ന ആളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. 2021ല്‍ അമേരിക്കയില്‍ പ്രവേശിച്ചതാണ് റഹ്‌മാനുള്ള. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വെടിവെപ്പ് നടത്തുന്ന സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് വെടിവയ്പ്പ് നടത്തിയത്. 10 മുതല്‍ 15 തവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ട് സൈനികര്‍ക്കും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്. പരിക്കേറ്റ ഗാര്‍ഡ് അംഗങ്ങള്‍ ആശുപത്രിയിലാണെന്നും അവരുടെ നില ഗുരുതരമായി തുടരുകയാണെന്നും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി കാഷ് പട്ടേലും വാഷിങ്ടണ്‍ മേയര്‍ മ്യൂരിയല്‍ ബൗസറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.