സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവെയ്പ്പ്

സംഭവത്തെതുടര്‍ന്ന് വീടിന് പ്രത്യേക പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി

Update: 2026-02-01 04:16 GMT

മുംബൈ: ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീടിനുനേരെ വെടിവെയ്പ്പ്. ജുഹുവിലെ വസതിക്ക് പുറത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. നാലു തവണ വെടിയൊച്ച കേട്ടതായി പോലിസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് വീടിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. വീടും പരിസരവും പോലിസ് നിരീക്ഷണത്തിലാണ്. സംഭവത്തില്‍ മുബൈ പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പോലിസ് അറിയിച്ചു. വെടിവെപ്പ് സംബന്ധിച്ച് എല്ലാകാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ചും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്നും മുബൈ പോലിസ് കമ്മീഷണര്‍ പറഞ്ഞു.

അന്താരാഷ്ട്ര സംഘങ്ങളുമായുള്ള ബന്ധം ഉള്‍പ്പെടെ വിവിധ സാധ്യതകളും പരിശോധിച്ചു വരുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ യാതൊരു നിഗമനത്തിലും എത്തിയിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ രോഹിത് ഷെട്ടിയും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല. രോഹിത് ഷെട്ടിയുടെ വീടിന് മുന്നില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വെടിവെയ്പ്പുണ്ടായത്. 2003ല്‍ അജയ് ദേവ്ഗണ്‍ നായകനായ സമീറാണ് രോഹിത് ഷെട്ടിയുടെ ആദ്യ ചിത്രം. സിംങ്കം, ഗോലുമാല്‍, ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് രോഹിത് ഷെട്ടി.

Tags: