ഗര്‍ഭിണിയെ മര്‍ദിച്ച സംഭവത്തില്‍ എസ്എച്ച്ഒ പ്രതാപചന്ദ്രന് സസ്‌പെന്‍ഷന്‍

Update: 2025-12-18 17:58 GMT

തിരുവനന്തപുരം: ഗര്‍ഭിണിയെ മര്‍ദിച്ച സംഭവത്തില്‍ എസ്എച്ച്ഒ പ്രതാപചന്ദ്രന് സസ്‌പെന്‍ഷന്‍. ദക്ഷിണ മേഖല ഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതാപചന്ദ്രനെതിരേ അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഡിജിപിക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. പിന്നാലെ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു. എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല നല്‍കി. നിലവില്‍ അരൂര്‍ സ്റ്റേഷനില്‍ ഉദ്യോഗസ്ഥനാണ് പ്രതാപചന്ദ്രന്‍. നോര്‍ത്ത് സ്റ്റേഷനിലാണ് ഗര്‍ഭിണിയായ യുവതിയുടെ മുഖത്ത് എസ്എച്ച്ഒ അടിച്ചത്. 2024ല്‍ നടന്ന മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്. യുവതി ഹൈക്കോടതിയെ സമീപിച്ചത് പ്രകാരമാണ് ദൃശ്യം പുറത്തുവിട്ടത്.

2024 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പോലിസ് പൊതുസ്ഥലത്തു വച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. മഫ്തിയിലെത്തിയ പോലിസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനു പിന്നാലെ സ്റ്റേഷനിലെത്തിയ യുവതിയെയാണ് എസ്ഐ പ്രതാപചന്ദ്രന്‍ മര്‍ദിച്ചത്. 2024ല്‍ തന്നെ മര്‍ദ്ദനമേറ്റ കാര്യം ഷൈമോള്‍ അറിയിച്ചിരുന്നു. എന്നാല്‍ അന്നുമുതല്‍ ഷൈമോള്‍ ദൃശ്യങ്ങള്‍ക്കു വേണ്ടിയുള്ള നിയമപോരാട്ടത്തിലായിരുന്നു. പിന്നീട് കോടതിയില്‍ നിന്നാണ് ഷൈമോള്‍ക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്. യുവതിയുടെ നെഞ്ചില്‍ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Tags: