ഫലസ്തീനിലെ വംശഹത്യ: ഇസ്രായേലുമായുള്ള ബന്ധം അറബ്-ഇസ്‌ലാമിക രാജ്യങ്ങള്‍ ഉപേക്ഷിക്കണം: ശെയ്ഖ് നഈം ഖാസിം

Update: 2025-07-23 05:40 GMT

ബെയ്‌റൂത്ത്: ഫലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലുമായുള്ള ബന്ധം അറബ്-ഇസ്‌ലാമിക രാജ്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. ''നിങ്ങള്‍ക്കിഷ്ടമുള്ള നിലപാടുകള്‍ സ്വീകരിക്കൂ. പക്ഷേ, നിഷപക്ഷരായി നില്‍ക്കരുത്. ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കൂ, അവരുടെ എംബസികള്‍ പൂട്ടൂ, വ്യാപാരം അവസാനിപ്പിക്കൂ, ഫലസ്തീനും ഗസയ്ക്കും വേണ്ടി ഐക്യപ്പെടൂ. നിങ്ങള്‍ ഒരുമിച്ച് ഫലസ്തീന് വേണ്ടി ഒരുമിച്ച് ശബ്ദിച്ചാല്‍ യുഎസ് പിന്‍വാങ്ങും.''-അദ്ദേഹം പറഞ്ഞു.

ഗസയ്‌ക്കെതിരായ യുദ്ധം നിര്‍ത്താന്‍ 25 ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടതിനെ കുറിച്ചും നഈം ഖാസിം സംസാരിച്ചു. '' നിലവില്‍ ഗസയില്‍ നടക്കുന്ന കാര്യങ്ങളില്‍ അവര്‍ക്കും പങ്കുണ്ട്. നിലപാടുകളും അപലപനങ്ങളും അവരെ കുറ്റവിമുക്തരാക്കില്ല. ക്രൂരതകള്‍ അവസാനിപ്പിക്കുകയും ഇസ്രായേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്താലേ അപലപനം ശരിയായ രീതിയിലാവൂ. ഇസ്രായേലിനെ ഒറ്റപ്പെടുത്തി നിയമനടപടികള്‍ക്ക് വിധേയമാക്കണം.''-അദ്ദേഹം പറഞ്ഞു.

'' ഗസയില്‍ പട്ടിണി അടിച്ചേല്‍പ്പിക്കുകയും പട്ടിണി കിടക്കുന്നവരെ കൂട്ടക്കൊല നടത്തുകയും ചെയ്യുന്ന കാലത്ത് നിങ്ങളുടെ മൗനം അപമാനമായി ചരിത്രത്തില്‍ രേഖപ്പെടുത്തും. തെറ്റ് ചെയ്തവര്‍ വിജയിക്കില്ല എന്ന് മനസിലാക്കണം. ഇസ്രായേലിന്റെ ക്രൂരതയും ധാര്‍ഷ്ട്യവുമായിരിക്കും അതിന്റെ പതനത്തിന് കാരണമാവുക.''-അദ്ദേഹം പറഞ്ഞു.