ഭൂമി കുംഭകോണ കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് അഞ്ചു വര്‍ഷം തടവ്

Update: 2025-12-01 08:00 GMT

ധാക്ക: ഭൂമി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ച് ബംഗ്ലാദേശ് കോടതി. ഇതേ കേസില്‍ ധാക്കയിലെ സ്‌പെഷ്യല്‍ എംഡി റബിയുള്‍ ആലം, ഹസീനയുടെ സഹോദരി ഷെയ്ഖ് റെഹാനയ്ക്ക് ഏഴു വര്‍ഷത്തെ തടവും അനന്തരവള്‍ ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ തുലിപ് സിദ്ദിഖിന് രണ്ടു വര്‍ഷത്തെ തടവും വിധിച്ചു. അഴിമതി വിരുദ്ധ കമ്മീഷന്‍ (എസിസി) ഫയല്‍ ചെയ്ത അഴിമതി കേസുകളില്‍ ഹസീന ഉള്‍പ്പെട്ട നാലാമത്തെ വിധിയാണിതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പര്‍ബച്ചല്‍ ന്യൂ ടൗണ്‍ പദ്ധതി പ്രകാരം പ്ലോട്ടുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ജനുവരി 12നും 14നും ഇടയില്‍ ധാക്ക ഇന്റഗ്രേറ്റഡ് ഡിസ്ട്രിക്റ്റ് ഓഫീസില്‍ ആറു വ്യത്യസ്ത കേസുകളാണ് എസിസി ഫയല്‍ ചെയ്തത്.

മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന്, ഹസീനയും മകന്‍ സജീബ് വാസദ് ജോയ്, മകള്‍ സൈമ വാസദ് പുട്ടുള്‍ എന്നിവരുള്‍പ്പെടെയുള്ള ബന്ധുക്കളും പുര്‍ബച്ചല്‍ ന്യൂ ടൗണ്‍ പ്രോജക്റ്റിന്റെ സെക്ടര്‍ 27ലെ നയതന്ത്ര മേഖലയില്‍ 7,200 ചതുരശ്ര അടി വീതമുള്ള ആറു പ്ലോട്ടുകള്‍ നിയമവിരുദ്ധമായി സ്വന്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിലെ സര്‍ക്കാര്‍ സഹായത്തോടെയുള്ള കെട്ടിടങ്ങളുടെ ആസൂത്രണം മുതല്‍ നിര്‍മാണം വരെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് രാജധാനി ഉന്നയാന്‍ കര്‍തൃപഖ (രാജുക്). ഹസീന, രഹന, ജോയ്, പുട്ടുല്‍, തുലിപ് എന്നിവരുള്‍പ്പെടെ 29 പേര്‍ക്കെതിരേ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നവംബര്‍ 27 നു, ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത മൂന്നു കേസുകളില്‍ ഏഴു വര്‍ഷം വീതം 21 വര്‍ഷത്തെ കഠിനതടവിന് ഹസീനയെ ശിക്ഷിച്ചു. ജോയിയ്ക്കും പുട്ടുലിനും വ്യത്യസ്ത കേസുകളില്‍ അഞ്ചു വര്‍ഷത്തെ തടവും വിധിച്ചു.

Tags: