'മുസ് ലിം ആയതിനാല്‍ മാത്രം അവള്‍ക്ക് വീട് നിഷേധിച്ചു'; ഭരണഘടനാ മൂല്യങ്ങളും സാമൂഹിക യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം ഓര്‍മിപ്പിച്ച് ജസ്റ്റിസ് ഭുയാന്‍

Update: 2026-02-24 11:00 GMT

ഹൈദരാബാദ്: ഭരണഘടനാ മൂല്യങ്ങളും സാമൂഹിക യാഥാര്‍ഥ്യവും തമ്മില്‍ വലിയൊരന്തരം തന്നെയുണ്ടെന്ന് സുപ്രിം കോടതി ജഡ്ജി ഉജ്ജല്‍ ഭുയാന്‍. ഒരോ കോടതിയും കേസുകളില്‍ തീരുമാനമെടുക്കേണ്ടത് ഭരണഘടന അടിസ്ഥാനമാക്കിയാരിക്കണമെന്നും മറിച്ച് പൊതുജനാഭിപ്രായം നോക്കിയാവരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തെലങ്കാന ജഡ്ജിസ് അസോസിയേഷനും തെലങ്കാന സ്റ്റേറ്റ് ജുഡീഷ്യല്‍ അക്കാദമിയും സംഘടിപ്പിച്ച സെമിനാറില്‍ 'ഭരണഘടനാ ധാര്‍മ്മികതയും ജില്ലാ ജുഡീഷ്യറിയുടെ പങ്കും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സുഹൃത്തിന്റെ മകള്‍ക്ക് നേരിടേണ്ടി വന്ന തിക്താനുഭവം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയിലെ ആശയങ്ങളും നിലവിലുള്ള യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള അന്തരം വിശദീകരിച്ചത്. മുസ് ലിം ആയതിനാല്‍ മാത്രം താമസിക്കാന്‍ വീട് കിട്ടാതിരുന്ന അവളുടെ അനുഭവമാണ് സാമൂഹിക യാഥാര്‍ഥ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

'നമ്മള്‍ വീട്ടിലോ അല്ലെങ്കില്‍ സമൂഹത്തിലോ പിന്തുടരുന്ന ധാര്‍മ്മികത പലപ്പോഴും ഭരണഘടന പ്രതിപാദിക്കുന്നതായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ദലിതരായ സ്ത്രീ പാചകം ചെയ്താല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കില്ലെന്ന് പറയുന്ന മാതാപിതാക്കള്‍ ഉള്ള നാടു കൂടിയാണ് ഇതെന്നും ഭുയാന്‍ വ്യക്തമാക്കി. ഏതൊരു കേസിലും ഭരണഘടന അടിസ്ഥാനമാക്കി വേണം പ്രവര്‍ത്തിക്കാനെന്നും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കുമുന്‍പില്‍ജനകീയ വീക്ഷണത്തിന് യാതൊരു വിധ റോളുമില്ലെന്നും ജസ്റ്റിസ് ഭുയാന്‍ കൂട്ടിചേര്‍ത്തു.

Tags: