അതുല്യയുടെ മരണം: ഭര്‍ത്താവിനെതിരെ കേസെടുത്തു

Update: 2025-07-20 03:48 GMT

കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ചവറ തെക്കുംഭാഗം പോലിസ് കേസെടുത്തു. കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീശിനെതിരെയാണ് കൊലക്കുറ്റത്തിന് കേസ്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. സതീഷ് ശങ്കര്‍ മദ്യപിച്ചു എത്തി നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്ഷന്‍ അതുല്യ ഭവനില്‍ എസ് രാജശേഖരന്‍ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് മരിച്ച അതുല്യ ശേഖര്‍.

43 പവന്‍ സ്വര്‍ണം സ്ത്രീധനം ആയി ലഭിച്ചിരുന്നെന്നും ഇതു കുറഞ്ഞുപോയെന്ന് ആരോപിച്ച് അതുല്യയെ സതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് പരാതി. രണ്ടു ദിവസം മുന്‍പ് സതീഷ് മകളുടെ തലയില്‍ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തി പിടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ചവറ തെക്കുംഭാഗം എസ്‌ഐ എന്‍ നിയാസിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം ഇന്നലെ അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.