ലൈംഗികാതിക്രമ കേസ്; തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയാക്കി, സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍ തുടരും

Update: 2026-04-05 12:57 GMT

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ പോലിസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയാക്കിയാണ് മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയത്. ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാളിലെ ഷൂട്ടിങ് ലൊക്കേഷനിലും എ ആര്‍ ക്യാംപിലെ കാരവനിലെത്തിച്ചും തെളിവെടുത്തു. പോലിസ് കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുക.

ചൊവ്വാഴ്ചയാണ് രഞ്ജിത്തിന്റെ ജാമ്യ ഹരജി പരിഗണിക്കുക. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രഞ്ജിത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരം, 24 മണിക്കൂര്‍ കഴിയുമ്പോള്‍ രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി പോലിസിന് നിര്‍ദേശം നല്‍കുകയും പരിശോധന നടത്തുകയും ചെയ്തു.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30നാണ് കേസിനാസ്പദമായ കൃത്യം നടന്നതെന്ന് മജിസ്ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. സിനിമ സെറ്റിലെ കാരവാനില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നത്. സമാനമായ രണ്ട് കേസുകള്‍ നേരത്തെയും രഞ്ജിത്തിനെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം രഞ്ജിത്തിനെ എറണാകുളം സബ്ജയിലേക്ക് മാറ്റി.

Tags: