അണ്ണാ ഡിഎംകെ പുറത്താക്കിയ സെങ്കോട്ടയ്യന്‍ ടിവികെയില്‍

എംജിആര്‍, ജയലളിത തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുണ്ട് സെങ്കോട്ടയ്യന്

Update: 2025-11-27 10:12 GMT

ചെന്നൈ: അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ എ സെങ്കോട്ടയ്യന്‍ തമിഴക വെട്രി കഴകത്തില്‍ (ടിവികെ)അംഗത്വമെടുത്തു. പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തിയാണ് സെങ്കോട്ടയ്യന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ടിവികെ രൂപീകരിച്ച ശേഷം പാര്‍ട്ടിയിലേക്കെത്തുന്ന ആദ്യ പ്രമുഖ നേതാവാണ് സെങ്കോട്ടയ്യന്‍. അണ്ണാ ഡിഎംകെയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് സെങ്കോട്ടയന്‍. ഒന്‍പതു തവണ എംഎല്‍എയായ കെ എ സെങ്കോട്ടയ്യന്‍ ഇന്നലെയാണ് നിയമസഭാംഗത്വം രാജിവച്ച് സ്പീക്കര്‍ക്ക് കത്ത് കൈമാറിയത്. അതിനു പിന്നാലെ ടിവികെ അധ്യക്ഷനും നടനുമായ വിജയ് യുമായി ചെന്നൈ പട്ടിനപാക്കത്തുള്ള വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സെങ്കോട്ടയ്യനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് വിജയ് രംഗത്തെത്തി. സെങ്കോട്ടയന്റെ രാഷ്ട്രീയ പരിചയം പാര്‍ട്ടിക്ക് വലിയ ശക്തിയെന്ന് വിജയ് പ്രതികരിച്ചു. സെങ്കോട്ടയ്യനൊപ്പം എഐഎഡിഎംകെ മുന്‍ എംപി വി സത്യഭാമ ഉള്‍പ്പെടെ നിരവധി പേര്‍ വിജയ്‌യുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു.

എംജിആറിന്റെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെ രൂപവത്കരിച്ചതിനു ശേഷം 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സത്യമംഗലം നിയമസഭ മണ്ഡലത്തില്‍ നിന്ന് ജയിച്ച സെങ്കോട്ടയന്‍ പിന്നീട് എട്ടു തവണ ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപാളയത്തു നിന്ന് എംഎല്‍എയായി. 1996ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് പരാജയപ്പെട്ടത്. ജയലളിത, എടപ്പാടി പളനിസാമി മന്ത്രിസഭകളില്‍ അംഗമായിരുന്നു. ഈ പരിചയവുമായാണ് അദ്ദേഹം ടിവികെയിലെത്തുന്നത്. അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട വി കെ ശശികല, ഒ പന്നീര്‍ശെല്‍വം, ടി ടി വി ദിനകരന്‍ തുടങ്ങിയ നേതാക്കളുമൊന്നിച്ച് സെങ്കോട്ടയന്‍ രാമനാഥപുരത്ത് തേവര്‍ ഗുരുപൂജ ചടങ്ങില്‍ പങ്കെടുത്തത് വിവാദമായിരുന്നു. തുടര്‍ന്നാണ് ഒക്ടോബര്‍ 31ന് സെങ്കോട്ടയനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.