രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി, ഹരജിയില്‍ ഡിസംബര്‍ 10ന് ഉത്തരവ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ പീഡന പരാതിയില്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. ജാമ്യ ഹരജിയില്‍ ഡിസംബര്‍ 10ന് ഉത്തരവ്. വിധി വരുന്നതുവരെ രാഹുലിനെതിരേ കടുത്ത നടപടികള്‍ പാടില്ലെന്ന് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി.
കേസില്‍ അതിജീവിത അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ ചുമതലയുള്ള എഐജി പൂങ്കുഴലി ബെംഗളൂരുവിലെത്തിയാണ് 23 കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. 21 വയസുള്ളസമയത്താണ് വിവാഹവാഗ്ദനം നല്‍കി രാഹുല്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഭാവി കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോം സ്‌റ്റേയിലേക്ക് വിളിച്ചുവരുത്തിയെന്നും ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും യുവതിയുടെ മൊഴിയിലുണ്ട്.
ഒരു കുഞ്ഞു വേണമെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തു. ഫോണ്‍ വിളിച്ചാല്‍ എടുത്തില്ലെങ്കില്‍ അസഭ്യം പറയുമായിരുന്നു. ലൈംഗിക അതിക്രമത്തിനുശേഷം വിവാഹം ചെയ്യാനാകില്ലെന്ന് പറഞ്ഞു. കാറുമായി വീടിനടുത്ത് എത്തി കൂടെ വരാന്‍ ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടു പോകാന്‍ ഭയമുണ്ടെന്നും അന്വേഷണസംഘത്തോടെ യുവതി പറഞ്ഞു.
