''വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക'': തിരുവനന്തപുരത്ത് 40 കേന്ദ്രങ്ങളില്‍ പദയാത്രകള്‍ സംഘടിപ്പിക്കും- എസ്ഡിപിഐ

Update: 2025-08-28 15:01 GMT

തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്ത് ജനവിധി അട്ടിമറിച്ച് സാങ്കേതിക വിജയം നേടിയ ബിജെപിയ്ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി 2025 സെപ്തംബര്‍ 25 വരെ നടക്കുന്ന ദേശീയ കാംപയിന്റെ ഭാഗമായി ജില്ലയില്‍ 40 കേന്ദ്രങ്ങളില്‍ പദയാത്രയും പൊതുസമ്മേളനവും ഹൗസ് ക്യാമ്പയിനും സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സലിം കരമന പറഞ്ഞു

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഒരു മണിക്കൂറില്‍ 72 ലക്ഷം വോട്ടുകള്‍ ചെയ്തതായി മഹാരാഷ്ട്രയില്‍ നിന്ന് വരുന്ന റിപോര്‍ട്ടുകളും നരേന്ദ്രമോദി മത്സരിച്ച മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഫലം അസാധാരണമായി ഒരു മണിക്കൂര്‍ നിര്‍ത്തിവച്ച ശേഷം മോദിയുടെ ഭൂരിപക്ഷം കുത്തനെ കൂടിയതടക്കം പുറത്തുവരുന്ന വോട്ട് കൊള്ളയുടെ കഥകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു എന്ന അവകാശപ്പെടുന്ന തൃശൂരില്‍ അവരുടെ ഭൂരിപക്ഷത്തേക്കാള്‍ വോട്ട് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ചേര്‍ത്തതായി കണ്ടെത്തിയിരുന്നു. രാജ്യത്ത് ബിജെപി അധികാരം പിടിച്ചെടുക്കുവാനും നിലനിര്‍ത്തുന്നതിനും വേണ്ടി വോട്ട് കൊള്ള ഉള്‍പ്പെടെയുള്ള കുല്‍സിത ശ്രമങ്ങള്‍ നടത്തിയെന്ന് വ്യക്തമായിരിക്കുന്നു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലക്കാരുടെ നിയമനം ഉള്‍പ്പെടെ ഈ അട്ടിമറിയും ഗൂഢാലോചനയും സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കി ഇനിയും അധികാരത്തില്‍ തുടരാനാണ് ഭാവമെങ്കില്‍ ജനാധിപത്യത്തെ സംരക്ഷിക്കാനും നിലനിര്‍ത്താനും ജനങ്ങള്‍ തെരുവിലിറങ്ങുന്ന സമയം വിദൂരമല്ല. പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സലിം കരമന, ജില്ലാ ട്രഷറര്‍ ഷംസുദീന്‍ മണക്കാട്, ജില്ലാ കമ്മിറ്റി അംഗം എ എസ് മുസ്സമ്മില്‍ എന്നിവര്‍ സംബന്ധിച്ചു.