ഉദ്യോഗസ്ഥരില്‍ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്‍: രഹസ്യ യോഗം ചേര്‍ന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കണം- പി അബ്ദുല്‍ ഹമീദ്

Update: 2025-05-01 12:12 GMT
ഉദ്യോഗസ്ഥരില്‍ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്‍: രഹസ്യ യോഗം ചേര്‍ന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കണം- പി അബ്ദുല്‍ ഹമീദ്

തിരുവനന്തപുരം: ജയില്‍ വകുപ്പിലെ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്‍ രഹസ്യ യോഗം ചേര്‍ന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച ഇടതു സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്.  വിയ്യൂര്‍ അതീവസുരക്ഷാ ജയിലുള്‍പ്പെടെ സംസ്ഥാനത്തെ എട്ടിലധികം  ജയിലുകളില്‍ സേവനമനുഷ്ടിക്കുന്ന 17 ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരും 5 അസി.പ്രിസണ്‍ ഓഫിസര്‍മാരും ജനുവരി 17നു രാത്രിയിലാണ് കുമരകം റിസോര്‍ട്ടില്‍ രഹസ്യ യോഗം ചേര്‍ന്നത്.

രാഷ്ട്രീയ അടിസ്ഥാനത്തില്‍ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ച് നടത്തിയ രഹസ്യയോഗത്തെയാണ് ഇടതു സര്‍ക്കാര്‍ നിസ്സാരവല്‍ക്കരിച്ചിരിക്കുന്നത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാര്‍ മതാടിസ്ഥാനത്തില്‍ വാട്സ് ആപ്പ് ഗ്രൂപ് സ്വീകരിച്ചതും ഇടതുസര്‍ക്കാരിന്റെ കാലത്താണ്. സംസ്ഥാനത്തെ സുപ്രധാനമായ ഭരണ-ഉദ്യോഗസ്ഥ തലങ്ങളില്‍ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്‍ സജീവമാകുമ്പോഴും സര്‍ക്കാര്‍ നിസ്സംഗത തുടരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.  കൊലപാതകം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ നൂറുകണക്കിന് ആര്‍എസ്എസ് തടവുകാര്‍ വിവിധ ജയിയിലുകളിലുണ്ടെന്നിരിക്കേ ജയില്‍ ഉദ്യോഗസ്ഥര്‍ രഹസ്യ യോഗം ചേര്‍ന്നത് ആശങ്കാജനകമാണ്.

തടവുകാരുടെ സംഘാടനം രഹസ്യ യോഗത്തിന്റെ അജണ്ടയായിരുന്നോ എന്നതില്‍ സമഗ്രാന്വേഷണം വേണം. ആര്‍എസ്എസ് അനുകൂലികളായ പോലീസുദ്യോഗസ്ഥരും ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും ചേര്‍ന്ന് നടത്തുന്ന ക്രിമിനല്‍ ഗൂഢാലോചനയെ ഇടതു സര്‍ക്കാര്‍ വളരെ ലാഘവത്തോടെ കാണുന്നു എന്നത് ഏറെ അപകടകരമാണ്. ജയില്‍ ഉദ്യോഗസ്ഥരുടെ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്‍ രഹസ്യ യോഗം ചേര്‍ന്നത് അതീവ ഗുരുതരമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും നിസ്സാരവല്‍ക്കരിച്ചതെന്തുകൊണ്ടാണെന്ന് പോതുസമൂഹത്തോട് വിശദമാക്കണം. മകളുടെയും കുടുംബത്തിന്റെയും സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആര്‍എസ്എസ്സിനെ എങ്ങിനെയും സഹായിക്കുന്ന പിണറായിയുടെ നിലപാട് അപകടകരമാണെന്നും പി അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.

Similar News