ഇഡിയുടെ അഴിമതിയും ഭീഷണിപ്പെടുത്തി പണം തട്ടലും അപലപനീയം: എസ്ഡിപിഐ

Update: 2025-05-31 11:23 GMT
ഇഡിയുടെ അഴിമതിയും ഭീഷണിപ്പെടുത്തി പണം തട്ടലും അപലപനീയം: എസ്ഡിപിഐ

ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൈക്കൂലിയേയും പരസ്യമായ ഭീഷണിപ്പെടുത്തലുകളെയും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ ശക്തമായി അപലപിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവന്‍ഷി ഉള്‍പ്പെട്ട ഏറ്റവും പുതിയ ഒഡീഷ കേസ് ഇതിന് വ്യക്തമായ തെളിവാണ്. 2025 മെയ് 29ന് ഒരു പ്രാദേശിക വ്യവസായിയില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ ഇയാളെ കൈയോടെ പിടികൂടിയിരുന്നു. ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ 5 കോടി രൂപയും പിന്നീട് അത് കുറച്ച് 2 കോടിയും ചിന്തന്‍ രഘുവന്‍ഷി ആവശ്യപ്പെട്ടതിലൂടെ, ഇഡി സത്യസന്ധതയും നിഷ്പക്ഷതയുമില്ലാത്ത ഒരു അഴിമതി സ്ഥാപനമായി മാറിയെന്ന് തെളിയിക്കുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സന്ദീപ് സിംഗ്, പവന്‍ ഖത്രി, അങ്കിത് തിവാരി എന്നിവരുള്‍പ്പെടെയുള്ള ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതും ഭീഷണിപ്പെടുത്തിയതുമായ നിരവധി സംഭവങ്ങള്‍ ഈ ഏജന്‍സിക്കുള്ളിലെ അഴിമതിയുടെ ഭയാനകമായ രീതി വെളിപ്പെടുത്തുന്നു. നിയമം നടപ്പാക്കുന്നതിന്റെ മറവില്‍, രാഷ്ട്രീയമോ വ്യക്തിപരമോ ആയ പ്രതികാരത്തിനായി പൗരന്മാരെ ഭീഷണിപ്പെടുത്താനും പണം തട്ടിയെടുക്കാനും ഇഡിയെ ആയുധമാക്കുന്ന ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെയും ഗൂഢാലോചനയുടെയും ഭാഗമായാണ് എസ്ഡിപിഐ ഈ പ്രവര്‍ത്തനങ്ങളെ കാണുന്നത്.ഇഡിയുടെ നിരീക്ഷണത്തിലുള്ള സ്ഥാപനങ്ങള്‍ ഭരണകക്ഷിക്ക് ഇലക്ടറല്‍ ബോണ്ട് പദ്ധതി വഴി വന്‍ തുക സംഭാവന നല്‍കിയതോടെ അവര്‍ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചത് ഏജന്‍സിയുടെ വിശ്വാസ്യത തന്നെ ദുര്‍ബലമാക്കുന്നു.

ഗുരുതരമായ ഈ ആരോപണങ്ങളെക്കുറിച്ച് രാഷ്ട്രീയ ഇടപെടലുകളില്ലാതെ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും അന്വേഷണ ഏജന്‍സികളുടെ വിശ്വാസം പുനഃസ്ഥാപിക്കുകയും വേണം. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ജനങ്ങളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും നീതിക്കും ഭരണത്തിലെ നിഷ്പക്ഷതയ്ക്കും വേണ്ടി എസ്ഡിപിഐ പോരാട്ടം തുടരുമെന്നും ഇല്യാസ് മുഹമ്മദ് തുംബെ വ്യക്തമാക്കി.

Similar News