ചുരിദാര്‍ ധരിച്ചുവന്നതിന് പ്രധാനാധ്യാപികയെ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ സ്‌കൂള്‍ മാനേജറെ പ്രതിചേര്‍ത്തു

Update: 2026-02-06 14:56 GMT

കൊട്ടാരക്കര: നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ സ്‌കൂള്‍ മാനേജരേയും പ്രതിചേര്‍ത്ത് പോലിസ്. മാനേജര്‍ സുരേഷ് കുമാറിനെയാണ് കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അധ്യാപികയെ തടയാന്‍ സെക്യൂരിറ്റിക്ക് നിര്‍ദേശം നല്‍കിയതിനാണ് മാനേജര്‍ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തിയത്.

നേരത്തെ സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരേ മാത്രമായിരുന്നു പോലിസ് കേസെടുത്തിരുന്നത്. പിന്നാലെ മാനേജ്മെന്റ് ശശാങ്കനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടിരുന്നു. എന്നാല്‍, താല്‍കാലിക ജീവനക്കാരനെതിരേ മാത്രം കേസെടുത്തത് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണെന്നും മാനേജരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും കാട്ടി പ്രധാനാധ്യാപിക സിന്ധു എസ് നായര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കൊട്ടാരക്കര പോലിസ് മാനേജരേയും പ്രതി ചേര്‍ത്തത്.

സംഭവത്തില്‍ സ്‌കൂള്‍ മാനേജരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി കൊല്ലം ഡിഡിഇക്ക് ലഭിച്ച അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. കെഇആര്‍ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ പ്രധാനാധ്യാപികയെ മാറ്റി നിര്‍ത്തി അപമാനിച്ചത് തെറ്റായ നടപടിയാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡിഇഒ തയാറാക്കിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വിശദീകരണം ചോദിച്ച് ഡിഡിഇ സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം വിശദമായ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്. അധ്യാപികയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാവിലെ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയായ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞത്. തുടര്‍ന്ന് പോലിസ് ഇടപെട്ട് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.