''കുഴികളിലൂടെ സഞ്ചരിക്കാന്‍ പൗരന്‍മാര്‍ പണം നല്‍കേണ്ടതില്ല' പാലിയേക്കര കേസില്‍ ദേശീയപാത അതോറിറ്റിയുടെ അപ്പീല്‍ തള്ളി

Update: 2025-08-19 15:29 GMT

ന്യൂഡല്‍ഹി: തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ ദേശീയപാത അതോറിറ്റി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. നാലാഴ്ച ടോള്‍ പിരിക്കല്‍ തടഞ്ഞ ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി, കുഴികളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം പൗരന്‍മാര്‍ നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കി. പാലിയേക്കരയിലെ ഗതാഗതം സുഗമമാക്കാനുള്ള നടപടികളില്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ടോള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരായി ദേശീയ പാത അതോറിറ്റിയും ടോള്‍ കമ്പനിയുമാണ് അപ്പീല്‍ നല്‍കിയിരുന്നത്. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ ആഗസ്റ്റ് ആറിനാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്കു തടഞ്ഞത്.