പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പുനപ്പരിശോധിച്ച് എസ്ബിഐ; ഗര്‍ഭിണികള്‍ക്ക് നിയമനം നല്‍കും

ചില രോഗങ്ങളുള്ളവരെ പൂര്‍ണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളില്‍ ഇപ്പോള്‍ അയവുവരുത്തിയിട്ടുണ്ട്.

Update: 2022-01-29 11:08 GMT

ന്യൂഡല്‍ഹി: പ്രതിഷേധം ശക്തമായതോടെ ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം എസ്ബിഐ പിന്‍വലിച്ചു. പൊതുവികാരം പരിഗണിച്ച് ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കാനും നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരാനും തീരുമാനിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.

ഗര്‍ഭിണികളെ നിയമിക്കില്ലെന്ന് എസ്ബിഐ ഉത്തരവിറക്കിയത് വലിയ വിവാദമായതോടെ ഡല്‍ഹി വനിതാ കമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ടിരുന്നു. മാര്‍ഗനിര്‍ദേശം പിന്‍വലിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എസ്ബിഐക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു. പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് നോട്ടീസ് വിശദീകരിച്ചു. വിവാദ സര്‍ക്കുലര്‍ റദ്ദ് ചെയ്യണമെന്നും വിഷയത്തില്‍ അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

ഡിസംബര്‍ 31നാണ് ഗര്‍ഭിണികളായവര്‍ക്ക് താത്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് എസ്ബിഐ പുറത്തിറക്കിയത്. ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാലു മാസങ്ങള്‍ക്കു ശേഷം മാത്രമേ നിയമനം നല്‍കാവൂ എന്നായിരുന്നു ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

എഴുത്തുപരീക്ഷയ്ക്കു പുറമെ ആരോഗ്യപരിശോധനയും പൂര്‍ത്തിയാക്കിയാണ് എസ്ബിഐ നിയമനപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. ബാങ്കില്‍ ക്ലറിക്കല്‍ കേഡറിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്ന 2009ല്‍ നിയമനം സംബന്ധിച്ച് വിജ്ഞാപനം വന്നപ്പോഴാണ് ഗര്‍ഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ മുമ്പ് വിവാദമായത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആറുമാസമോ അതിലേറെയോ ഗര്‍ഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി. പ്രൊമോഷനും ഇത് ബാധകമാണ്.

ചില രോഗങ്ങളുള്ളവരെ പൂര്‍ണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളില്‍ ഇപ്പോള്‍ അയവുവരുത്തിയിട്ടുണ്ട്. അവയവങ്ങളെ ബാധിച്ചേക്കാവുന്നത്ര തീവ്രമായ പ്രമേഹം, രക്താതിമര്‍ദം എന്നീ രോഗങ്ങളുള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാര്‍ഥികളുടെ വൃഷണത്തിന്റെ അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തണമെന്ന നിബന്ധന ഇത്തവണത്തെ സര്‍ക്കുലറില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News