നിമിഷപ്രിയയുടെ മോചനം; മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നൽകി സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ
ന്യൂഡൽഹി : നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചയ്‌ക്കായി മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഇന്ന് കേന്ദ്രസർക്കാരിന് നിവേദനം നൽകും.
ആക്ഷൻ കൗൺസിലിൽ നിന്ന് അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പ്രതിനിധികളായി അഡ്വ. ഹുസൈൻ സഖാഫി, ഹാമിദ് എന്നിവരുടെ പേരുകളാണ് മധ്യസ്ഥ സംഘത്തിനായി കൈമാറുന്നത്.
കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി ചർച്ചകൾ നടത്താനാവശ്യമായ കാര്യങ്ങൾക്ക് കേന്ദ്രത്തെ സമീപിക്കാൻ അനുമതി നൽകിയത്. എന്നാൽ, പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് സമഗ്ര സുരക്ഷാ വിലയിരുത്തലിനു ശേഷം മാത്രമായിരിക്കുമെന്നാണ് സൂചന. പ്രതിനിധികൾക്ക് യെമനിൽ സുരക്ഷ ഉറപ്പാക്കണം. അക്കാര്യത്തിൽ കേന്ദ്രത്തിന് ആശങ്കയുണ്ട്.
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷപ്രിയയെ പാർപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാർക്ക് യെമനിലേക്ക് യാത്രാവിലക്കുണ്ട്. നയതന്ത്ര ഇടപെടലുകൾക്കും വിദേശകാര്യ മന്ത്രാലയത്തിന് പരിമിതികളുണ്ട്.
അതേസമയം, നിമിഷപ്രിയക്ക് മാപ്പ് നൽകാൻ സമ്മതമല്ലെന്നാണ് കൊല്ലപ്പെട്ട തലാലിൻ്റെ ബന്ധുക്കൾ പറയുന്നത്.