ആഗോള വിപണിയിലെ എണ്ണവിതരണം ഉറപ്പാക്കാന്‍ 'ഈസ്റ്റ്-വെസ്റ്റ്' പൈപ്പ്‌ലൈന്‍ പൂര്‍ണ സജ്ജമാക്കി സൗദി

Update: 2026-03-11 10:04 GMT

റിയാദ്: ഹോര്‍മുസ് കടലിടുക്കില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള എണ്ണവിപണിയുടെ സുസ്ഥിരത ഉറപ്പാക്കാന്‍ സൗദി അറേബ്യയുടെ നിര്‍ണ്ണായക നീക്കം. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് ചെങ്കടല്‍ തീരത്തെ യാംബു തുറമുഖത്തേക്ക് അസംസ്‌കൃത എണ്ണ എത്തിക്കുന്ന 'ഈസ്റ്റ്-വെസ്റ്റ്' പൈപ്പ്‌ലൈന്‍ പൂര്‍ണമായും സജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടാകാനിടയുള്ള തടസ്സങ്ങള്‍ ആഗോള എണ്ണ വിതരണത്തെ ബാധിക്കാതിരിക്കാനാണ് ഈ ബദല്‍ മാര്‍ഗം ശക്തിപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ എണ്ണ ഗതാഗതം നേരിട്ട് ചെങ്കടല്‍ വഴി അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിക്കാന്‍ സൗകര്യം ലഭിക്കും.

ആഗോള ഊര്‍ജ്ജ ഭൂപടത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയ യാംബു തുറമുഖം വഴി നിലവില്‍ ലോകത്തിലെ അഞ്ചു പ്രധാന ഭൂഖണ്ഡങ്ങളിലേക്കും സൗദി അറേബ്യ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്നു. തന്ത്രപ്രധാനമായ ഭൗമസ്ഥിതിയും വേഗത്തിലുള്ള ചരക്ക് കൈമാറ്റ ശേഷിയും യാംബുവിനെ ആഗോള വിതരണ ശൃംഖലയിലെ നിര്‍ണ്ണായക കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.

പുതിയ റിപോര്‍ട്ടുകള്‍ പ്രകാരം, എണ്ണ കയറ്റുമതിക്കായി 27 കൂറ്റന്‍ ഓയില്‍ ടാങ്കറുകളും കപ്പലുകളും യാംബു തുറമുഖത്തിലെ ബെര്‍ത്തുകളിലേക്ക് പ്രവേശിക്കാനായി അനുമതി കാത്തുനില്‍ക്കുകയാണ്. ഇത് തുറമുഖത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യവും പ്രവര്‍ത്തനക്ഷമതയും സൂചിപ്പിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ചെങ്കടല്‍ വഴിയുള്ള ഈ സുരക്ഷിത പാതയിലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിതരണവും വിലസ്ഥിരതയും നിലനിര്‍ത്താന്‍ സൗദി അറേബ്യയ്ക്ക് കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമുള്ള പ്രധാന നീക്കമായാണ ഇതിനെ ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്.

Tags: