ഇന്ത്യക്കാര്‍ക്കുള്ള വിസിറ്റ്, ഉമ്ര വിസകള്‍ താല്‍ക്കാലികമായി മരവിപ്പിച്ച് സൗദി; ഹജ്ജ് കഴിഞ്ഞാല്‍ പുനസ്ഥാപിക്കും

Update: 2025-04-07 03:29 GMT

റിയാദ്: ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലികമായി വിസിറ്റ്, ഉമ്ര വിസകള്‍ അനുവദിക്കില്ലെന്ന് സൗദി അറേബ്യ. ഈ വിസകളില്‍ എത്തി ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത് തടയാനാണ് നടപടി. ആയിരക്കണക്കിന് പേര്‍ നിയമവിരുദ്ധമായി ഹജ്ജ് ചെയ്യുന്നത് തിക്കും തിരക്കും ഉണ്ടാവാന്‍ കാരണമാവുമെന്നും സുരക്ഷാ ഭീഷണിയാണെന്നും സൗദി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിസകള്‍ക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ 13 വരെ മാത്രമേ സ്വീകരിക്കൂ. ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞാല്‍ വിസ സര്‍വീസ് പുനസ്ഥാപിക്കും. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അള്‍ജീരിയ, സുഡാന്‍, എത്യോപ്യ, തുണീഷ്യ, യെമന്‍ എന്നീ രാജ്യങ്ങളാണ് വിസ അനുവദിക്കാത്തവരുടെ പട്ടികയിലുള്ളത്. അനധികൃതമായി ഹജ്ജ് ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം പ്രവേശന വിലക്കുണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.