''സ്വന്തം ചന്ദനമരം ഉടമക്ക് വെട്ടാം വില്‍ക്കാം''; സര്‍ക്കാര്‍ അംഗീകരിച്ച ബില്ല് പറയുന്നത്

Update: 2025-09-13 11:08 GMT

തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനംവകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള വ്യവസ്ഥ ഇന്ന് സര്‍ക്കാര്‍ അംഗീകരിച്ച ബില്ലിലുണ്ട്. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില. ചന്ദനത്തിന്റെ ഗുണനിലവാരമനുസരിച്ച് വിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടാകും. ഇപ്പോള്‍ സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥലം ഉടമക്കെതിരെ കേസ് എടുക്കേണ്ടി വരുന്നു. അതിനാല്‍ തന്നെ ചന്ദനമരം വച്ചു പിടിപ്പിക്കാന്‍ ആളുകള്‍ തയാറാവുന്നില്ല.

ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് നിലവിലുള്ള നിയമപ്രകാരം അനുമതിയുള്ളത്. സ്വന്തം ആവശ്യത്തിന് വീടു വയ്ക്കുന്നതിനുള്ള സ്ഥലത്തെ മരവും മുറിയ്ക്കാന്‍ അനുമതി നല്‍കുന്നതാണ്. പക്ഷേ റവന്യൂ വകുപ്പ് പതിച്ചു നല്‍കിയ ഭൂമിയില്‍ ഉള്ള, സര്‍ക്കാരിലേയ്ക്ക് റിസര്‍വ്വ് ചെയ്ത ചന്ദനമരങ്ങള്‍ക്ക് ഇത് ബാധകമല്ല.