8,081 കോടിയുടെ പദ്ധതികള്‍ക്ക് തത്ത്വാനുമതി; ശബരി റെയില്‍പാതക്കും എം സി റോഡ് വികസനത്തിനും വന്‍ നിക്ഷേപം

Update: 2026-02-14 07:19 GMT

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 1,900 കോടി രൂപ ചെലവഴിക്കാന്‍ കിഫ്ബി സിഇഒയെ ചുമതലപ്പെടുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കേശവദാസപുരം മുതല്‍ അങ്കമാലി വരെയുള്ള എം സി റോഡ് നാലുവരിയാക്കുന്നതിനായി 5,217 കോടി രൂപ ചെലവഴിക്കാന്‍ തത്ത്വത്തില്‍ അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം വേളിയില്‍ കെസ്‌പെയ്‌സിന്റെ എയ്‌റോസ്‌പെയ്‌സ് കണ്‍ട്രോള്‍ സിസ്റ്റംസ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാന്‍ 600 കോടി രൂപയും അനുവദിക്കും. ഇതുള്‍പ്പെടെ ആകെ 8,081 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് തത്ത്വാനുമതി നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ച ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 689.45 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കും ധനാനുമതി നല്‍കി. ഇതോടെ കിഫ്ബി വഴി അംഗീകരിച്ച പദ്ധതികളുടെ ആകെ മൂല്യം 1,10,000 കോടി രൂപയായി. ഇതുവരെ 38,608.52 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എംസി റോഡില്‍ പ്രധാന ജംഗ്ഷനുകള്‍ വികസിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഏഴു ബൈപ്പാസുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാകും ബൈപ്പാസുകള്‍ വരുക. മറ്റു ഭാഗങ്ങളില്‍ റോഡ് നാലുവരിയാക്കും. ദേശീയപാതാ അതോറിറ്റി നിര്‍ദേശിക്കുന്ന മാതൃകയിലല്ല വികസനം നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ധനാനുമതി ലഭിച്ച പദ്ധതികള്‍ 

വര്‍ക്ക് നിയര്‍ ഹോം പദ്ധതി വിപുലീകരണം-153 കോടി

കോഴിക്കോട് പിയുകെസി റോഡ്-166.55 കോടി

തൃശൂര്‍ ജനറല്‍ ആശുപത്രി വികസനം-136.79 കോടി

വളപട്ടണം കല്ലൂരിക്കടവ് പാലം-45.89 കോടി

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം വികസനം-87.68 കോടി

തത്ത്വത്തില്‍ അനുമതി നല്‍കിയ പദ്ധതികള്‍

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍-210.51 കോടി

കോഴിക്കോട് കനോലി കനാല്‍ വികസനം-73.21 കോടി

തിരുവനന്തപുരത്ത് അയ്യാ വൈകുണ്ഠസ്വാമി സ്മാരകം-3.16 കോടി

കോട്ടയം ലളിതാംബിക അന്തര്‍ജനം സാംസ്‌കാരിക സമുച്ചയം-25 കോടി

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന തരത്തിലാണ് കിഫ് ബി മുഖേന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Tags: