സംഭല്‍ സംഘര്‍ഷം: ഹിന്ദുത്വ പ്രചാരണങ്ങള്‍ റിപോര്‍ട്ടാക്കി ജുഡീഷ്യല്‍ കമ്മീഷന്‍
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജമാമസ്ജിദിലെ ഹിന്ദുത്വ സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷം അന്വേഷിക്കാന്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി ദേവേന്ദ്ര കുമാര്‍ അരോര, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ബിജെപി അനുകൂലിയുമായ എ കെ ജയ്ന്‍, അമിത് പ്രസാദ് എന്നിവരടങ്ങിയ ജുഡീഷ്യല്‍ കമ്മീഷനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് റിപോര്‍ട്ട് കൈമാറിയത്.
സംഭലിലെ ഹിന്ദു ജനസംഖ്യ സ്വാതന്ത്രത്തിന് ശേഷം വന്‍തോതില്‍ കുറഞ്ഞെന്ന് റിപോര്‍ട്ടില്‍ ആരോപണമുണ്ടെന്ന് ചില വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 1947ന് ശേഷം സംഭലില്‍ 15 വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായെന്നും റിപോര്‍ട്ട് ആരോപിക്കുന്നു. 2024ലെ സംഘര്‍ഷത്തിന് കാരണം സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖിന്റെ പ്രസംഗമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. സംഭല്‍ എംഎല്‍എ ഇഖ്ബാല്‍ മഹ്മൂദിന്റെ മകന്‍ നവാബ് സുഹൈല്‍ ഇഖ്ബാല്‍, ജമാ മസ്ജിദ് കമ്മിറ്റി അംഗങ്ങള്‍ അക്രമത്തിന് ഗൂഡാലോചന നടത്തിയതായും റിപോര്‍ട്ട് ആരോപിക്കുന്നു. റിപോര്‍ട്ട് നിയമസഭയില്‍ വച്ചതിന് ശേഷം നടപടികളുണ്ടാവുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.