സുന്നി ഐക്യത്തിനായുള്ള ചര്‍ച്ചകള്‍ക്ക് തയാറെന്ന് സമസ്ത കാന്തപുരം വിഭാഗം

Update: 2026-02-14 15:55 GMT

മലപ്പുറം: സുന്നി ഐക്യാഹ്വാനം സ്വാഗതം ചെയ്ത് സമസ്ത കാന്തപുരം വിഭാഗം. സമൂഹത്തിന്റെ സുസ്ഥിരമായ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഐക്യത്തോടെ നില്‍ക്കേണ്ടത് അനിവാര്യമാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. എന്നാല്‍ മുന്‍കാലത്തേത് പോലുള്ള ചര്‍ച്ചകള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യത്തിന്മേലുള്ള തുടര്‍ ചര്‍ച്ചകള്‍ എങ്ങനെ വേണമെന്ന് ഇകെ വിഭാഗവുമായി ആലോചിച്ച് തീരുമാനിക്കും. സമസ്ത നൂറാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കലില്‍ നടന്ന വിളംബര സമ്മേളനത്തിലാണ് കാന്തപുരം എപി വിഭാഗം നിലപാട് വ്യക്തമാക്കിയത്.

സമസ്ത ഇകെ വിഭാഗത്തിന്റെ ഐക്യഹ്വാനം സ്വാഗതം ചെയ്യുന്നു. സ്വന്തം അസ്ഥിത്വം ഉയര്‍ത്തിപ്പിടിച്ച് ഒരുമിക്കാന്‍ സാധിക്കണം. എന്നാല്‍ മുന്‍കാലങ്ങളില്‍ ഉണ്ടായ ഐക്യ ചര്‍ച്ചകളല്ല ഇനി വേണ്ടത്. അന്നുള്ള ഐക്യം കൂടി തകര്‍ക്കുന്ന സമീപനമാണ് ചിലര്‍ സ്വീകരിച്ചത്. ഐക്യത്തിനോട് യോജിപ്പ് പ്രകടിപ്പിച്ച സമസ്ത മുശാവറ പ്രമേയവും പാസാക്കി.

സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്. വാക്കുകൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും ഇതിന് വിഘാതമാകുന്ന ഇടപെടല്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. ക്രിയാത്മകമായ ഐക്യചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഇനിയും സന്നദ്ധമാണ്. സ്ഥാപിത ലക്ഷ്യങ്ങള്‍ക്കായി ഐക്യചര്‍ച്ചക്ക് തയ്യാറാണെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.