ശബരിമല യുവതീ പ്രവേശനം; സുപ്രിംകോടതിയില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കും

Update: 2026-04-21 02:35 GMT

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കും. സമയം ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദവും ഇന്ന് ഉണ്ടായേക്കും. ശബരിമലക്കേസില്‍ ആറാം ദിവസത്തെ വാദത്തിലേക്കാണ് സുപ്രിംകോടതി കടക്കുന്നത്. കഴിഞ്ഞ തവണ കേസില്‍ മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്‌മണ്യം, രാജീവ് ധവാന്‍ വി ഗിരി എന്നിവരാണ് വാദം ഉന്നയിച്ചത്. ഇന്ന് മറ്റു മുതിര്‍ന്ന അഭിഭാഷകരുടെ വാദം പൂര്‍ത്തിയാല്‍ സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപത് വാദിക്കും.

ശബരിമല മുന്‍തന്ത്രി കണ്ഠരര് രാജീവര് ഇന്നും വാദം ഉന്നയിക്കും. ഓരോ ക്ഷേത്രത്തിനും അതിന്റേതായ സ്വഭാവ സവിശേഷതകള്‍ ഉണ്ടെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രായ വിലക്ക് അനിവാര്യ മതാചാരമാണോയെന്ന് കോടതിക്ക് പരിശോധിക്കാനാകില്ലെന്നും കഴിഞ്ഞ തവണ തന്ത്രി കണ്ഠരര് രാജീവര് സുപ്രിംകോടതിയില്‍ വാദിച്ചിരുന്നു.

10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ലഭിക്കുന്നതിനാല്‍ ലിംഗവിവേചനം നിലനില്‍ക്കുന്നുവെന്ന് പറയാനാകില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വാദിച്ചത്. ശബരിമലയില്‍ വിശ്വാസികളായ സ്ത്രീകള്‍ പ്രായ വിലക്ക് പാലിക്കുന്നുവെന്ന നിരീക്ഷണവും കഴിഞ്ഞതവണ ജസ്റ്റിസ് നാഗരത്‌ന നടത്തിയിരുന്നു. നേരത്തെ വാദം കേള്‍ക്കുന്നതിനിടയില്‍ ഹിന്ദുമതത്തില്‍ ഓരോ ആരാധനാലയങ്ങള്‍ക്കും പ്രത്യേക ആചാരമുണ്ടെന്നായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം.

സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണോ വേണമോ എന്നതില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ല. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാദിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവച്ചത്. യുവതീ പ്രവേശനത്തില്‍ മതപണ്ഡിതരുടേയും സാമൂഹികനേതാക്കളുടേയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Tags: