ശബരിമല യുവതീ പ്രവേശനക്കേസ്: 'യഥാര്‍ത്ഥ വിശ്വാസികള്‍ ആചാരങ്ങളെ ചോദ്യം ചെയ്യില്ല, അവിശ്വാസികള്‍ക്ക് ഇടപെടാന്‍ അവകാശമില്ല'; സുപ്രിംകോടതി

Update: 2026-04-21 08:33 GMT

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രിംകോടതി ഭരണഘടനാ ബെഞ്ച്. യഥാര്‍ത്ഥ വിശ്വാസികള്‍ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും അവിശ്വാസികള്‍ക്ക് ആചാരങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞു. ശബരിമല തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തിനിടെയായിരുന്നു ഈ നിരീക്ഷണം.

ഓരോ ക്ഷേത്രത്തിലെ ആചാരങ്ങളും ചടങ്ങുകളും വ്യത്യസ്തമാണെന്ന് മുന്‍ തന്ത്രി കണ്ഠരവ് രാജീവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി വി ഗിരി വാദിച്ചു. ഏതൊരു ക്ഷേത്രത്തിലും പിന്തുടരുന്ന ചടങ്ങുകളും അനുഷ്ഠാനങ്ങളും മതത്തിന്റെ അവിഭാജ്യ ഘടകമാണ്. ആരാധന നിയമങ്ങളില്‍ ഏതെങ്കിലും വ്യതിചലനമോ ലംഘനമോ ഉണ്ടായാല്‍ വിഗ്രഹത്തിന്റെ പവിത്രത നഷ്ടമാകും എന്ന് വി വി ഗിരി.

പ്രതിഷ്ഠയുടെ സ്വഭാവസവിശേഷതകള്‍ കാരണം ഒരു സ്ത്രീക്ക് പോകാന്‍ കഴിയില്ലെങ്കില്‍, ഞാന്‍ ഒരു സ്ത്രീയാണെങ്കില്‍ അത് മതത്തിന്റെ സവിശേഷതകളുമായി സമന്വയിപ്പിക്കണം. ശബരിമലയെ സംബന്ധിച്ചിടത്തോളം ദേവന്‍ സ്ഥിരമായ ബ്രഹ്‌മചാരിയാണെന്നും വി വി ഗിരി വാദിച്ചു. കേരളത്തിലെ സമൂഹം, ആചാരത്തെ മതത്തിന്റെ അവിഭാജ്യ ഘടകമായി അംഗീകരിച്ചിട്ടുണ്ടെന്നും കേരളത്തിലെ സ്ത്രീകള്‍ ഈ ആചാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും പൂര്‍ണ്ണഹൃദയത്തോടെ സഹകരിക്കുകയും ചെയ്യുന്നുണ്ടെന്ന് എന്ന് വി വി ഗിരി പറഞ്ഞു.

യുവതീ പ്രവേശനത്തിനായി ആദ്യം ഹരജി നല്‍കിയവര്‍ അയ്യപ്പ വിശ്വാസികളല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്‌ന, വിശ്വാസികളല്ലാത്തവരുടെ ഹരജി കോടതി എന്തിന് കേള്‍ക്കണമെന്നും നേരത്തെ ചോദിച്ചിരുന്നു. ഇത്തരം പൊതുതാല്‍പര്യ ഹരജികള്‍ സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും പലരും പ്രത്യേക അജണ്ടകളുമായാണ് കോടതിയെ സമീപിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പ വിശ്വാസി ഹരജി നല്‍കിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.

അതേസമയം, ചില ആചാരങ്ങള്‍ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. മതപരമായ കാര്യങ്ങളില്‍ അവസാന വാക്ക് നിയമസഭയുടേതാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമായി വിധിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും അതിനുള്ള പണ്ഡിത പരിജ്ഞാനം കോടതികള്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.

Tags: