ശബരിമല യുവതീപ്രവേശനം; കേസില്‍ ഇന്ന് മുതല്‍ വാദം കേള്‍ക്കും

Update: 2026-04-07 04:22 GMT

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ശബരിമല വിധിയില്‍ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദമായിരിക്കും കോടതി ആദ്യം കേള്‍ക്കുക. പുനഃപരിശോധയെ അനുകൂലിക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ അനുവദിക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14,15,16 തീയതികളിലും നടക്കും.

ഇന്ന് മുതല്‍ കേരളം പോളിങ് ബൂത്തില്‍ എത്താന്‍ പോകുന്ന വ്യാഴാഴ്ച്ച വരെ വാദം നടക്കും. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദമാണ് ഇന്ന് മുതല്‍ നടക്കുന്നത്. വിധിയുടെ പുനപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമര്‍പ്പിച്ചത്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന 12 പേരുടെ വാദങ്ങളും ഇതുവരെ സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചില്‍ ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാര്‍, എ ജെ മസീഹ്, പി ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി എന്നിവര്‍ക്കൊപ്പം ജസ്റ്റിസ് ബി വി നാഗരത്‌നയും ഭാഗമാണ്.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണോ എന്നതില്‍ കൃതൃമായ നിലപാട് പറയാതെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് വാദിക്കുക. ഒരു മണിക്കൂറാകും കേരളത്തിനുള്ള സമയം. യുവതീ പ്രവേശനത്തെ എതിര്‍ത്താണ് ദേവസ്വം ബോര്‍ഡ് വാദങ്ങള്‍ സമര്‍പ്പിച്ചത്. ദേവസ്വം ബോര്‍ഡിനായി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിം ഗ്വിയാണ് വാദിക്കുന്നത്. മതാചാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതികള്‍ അല്ലെന്ന നിലപാടാണ് കേന്ദ്രം അറിയിക്കാന്‍ പോകുന്നത്.

Tags: