ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഇഡിയുടെ ചോദ്യം ചെയ്യലിനായി നടന്‍ ജയറാം ഇന്ന് ഹാജരായേക്കും

Update: 2026-02-17 03:43 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇഡി നോട്ടീസ് നല്‍കിയ നടന്‍ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസില്‍ ഹാജരായേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ദ്വാരപാലക പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നല്‍കേണ്ടത്. സ്വര്‍ണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിന്റെ ചോദ്യം ചെയ്യല്‍. നേരത്തെ എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു.

ദീര്‍ഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്‌ഐടിക്ക് ജയറാം മൊഴി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇന്നലെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ജയശ്രീയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തും. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ജയശ്രീ നല്‍കിയ മൊഴി ദേവസ്വം ബോര്‍ഡിനെ കുരുക്കുന്നതാണ്. സ്വന്തം നിലയില്‍ താന്‍ തീരുമാനം എടുത്തിട്ടില്ലെന്നും ബോര്‍ഡ് തീരുമാനപ്രകാരം ഉത്തരവിറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ജയശ്രീ ഇഡിക്ക് മൊഴി നല്‍കിയത്.

ഒരിക്കല്‍ പോലും പോറ്റിയെ കണ്ടിട്ടില്ലെന്നും ശബരിമലയില്‍ പോയിട്ടില്ലെന്നുമാണ് ജയശ്രീയുടെ മൊഴി. കൂടുതല്‍ രാഷ്ട്രീയനേതാക്കളെ ഇഡി ചോദ്യം ചെയ്യാനാണ് സാധ്യത. ഇതില്‍ ഇഡിയുടെ കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്നാണ് ഇനി അറിയേണ്ടത്. പോറ്റിയുമായുള്ള ബന്ധത്തിലാണ് ജയശ്രീയെ ചോദ്യം ചെയ്തത്. സ്വര്‍ണക്കൊള്ളയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇടപാടുകള്‍ ഇല്ലെന്നും ജയശ്രീ മൊഴി നല്‍കിയിരിക്കുന്നത്. ഒമ്പത് മണിക്കൂറോളമാണ് ഇഡി ജയശ്രീയെ ചോദ്യം ചെയ്തത്.

Tags: