റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി

റഷ്യന്‍ ദേശീയ ടീമിനെയും രാജ്യത്തെ ക്ലബുകളും രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയും യൂറോപ്യന്‍ ഭരണസമിതിയായ യുവേഫയും മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കി

Update: 2022-03-01 09:01 GMT

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി. റഷ്യയില്‍ തയ്ക്വാന്‍ഡോ മല്‍സരങ്ങള്‍ നടത്തില്ലെന്നും വേള്‍ഡ് തയ്ക്വാന്‍ഡോ ട്വീറ്റിലൂടെ അറിയിച്ചു.

റഷ്യന്‍ ദേശീയ ടീമിനെയും രാജ്യത്തെ ക്ലബുകളും രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയും യൂറോപ്യന്‍ ഭരണസമിതിയായ യുവേഫയും മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളില്‍ റഷ്യയ്ക്കു പങ്കെടുക്കാനാവില്ല. ചാപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങള്‍ റഷ്യന്‍ ക്ലബുകള്‍ക്ക് നഷ്ടപ്പെടും.

യുക്രെയ്‌നുമേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ റഷ്യയ്ക്കു മേല്‍ കൂടുതല്‍ ഉപരോധങ്ങളാണ് വിവിധ മേഖലകളില്‍ നിന്ന് ഉയരുന്നത്. റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളിലും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമേ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ട്രീമിങ് സേവനങ്ങളായ നെറ്റ്ഫ്‌ലിക്‌സും സ്‌പോട്ടിഫൈയും റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പണം അടയ്ക്കാന്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാനാവില്ല. ഡിസ്‌നി സിനിമകള്‍ റഷ്യയില്‍ റിലീസ് ചെയ്യില്ല മാത്രമല്ല റഷ്യന്‍ ആര്‍ടി, സ്പുട്‌നിക് സേവനങ്ങളിലും 'മെറ്റ'യും നിയന്ത്രണമേര്‍പ്പെടുത്തി.

ജോര്‍ജിയ, മോള്‍ഡോവ ഒഴികെയുള്ള രാജ്യങ്ങളില്‍ കസീനോകളില്‍ റഷ്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം റഷ്യയിലേക്കുള്ള കാര്‍ ഇറക്കുമതി ജനറല്‍ മോട്ടോര്‍സ് നിരോധിച്ചു, ഇന്ധന നിക്ഷേപങ്ങളില്‍ നിന്ന് ഷെല്‍, ബിപി, ഇക്വിനോര്‍ കമ്പനികളും പിന്മാറിയിട്ടുണ്ട്.




Tags: