മോസ്‌കോ: യെമനില്‍ യുഎസ് ആക്രമണം നടത്തരുതെന്ന് റഷ്യ. കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാവുന്നതിന് മുമ്പ് പ്രശ്‌നപരിഹാരത്തിനായി രാഷ്ട്രീയചര്‍ച്ചകള്‍ നടത്തണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവ്, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ഫോണില്‍ വിളിച്ചുപറഞ്ഞു. അതേസമയം, ഹൂത്തികളുടെ ആക്രമണങ്ങള്‍ക്ക് ഇറാന്‍ മറുപടി നല്‍കേണ്ടി വരുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചി രംഗത്തെത്തി. ഇറാന്റെ വിദേശനയം തീരുമാനിക്കാന്‍ യുഎസിന് യാതൊരു അധികാരവുമില്ലെന്ന് അരഗാച്ചി പറഞ്ഞു. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് മുമ്പ് ഇറാന്റെ വിദേശനയത്തില്‍ യുഎസ് ഇടപെടുമായിരുന്നു. ഷായുടെ കാലം കഴിഞ്ഞെന്ന് യുഎസ് ഓര്‍ക്കണമെന്നും അബ്ബാസ് അരിഗാച്ചി പരിഹസിച്ചു. 2023 ഒക്ടോബറിനും 2024 സെപ്റ്റംബറിനും ഇടയില്‍ വംശഹത്യ നടത്താന്‍ ഇസ്രായേലിന് 2300 കോടി ഡോളര്‍ നല്‍കിയവരാണ് യുഎസ്. ഈ സഹായം ഉപയോഗിച്ച് 60000ത്തില്‍ അധികം ഫലസ്തീനികളെ ഇസ്രായേല്‍ കൊന്നു. ഗസയിലെ വംശഹത്യയില്‍ യുഎസിന്റെ പങ്ക് ലോകത്തിന് അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യെമന്റെ പരമാധികാരവും സ്ഥിരതയും തകര്‍ക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. കഴിഞ്ഞ പതിനഞ്ച് മാസം ഗസയ്ക്ക് പിന്തുണ നല്‍കിയ യെമന്‍ ജനതക്കൊപ്പമാണ് തങ്ങളെന്നും ഹമാസ് അറിയിച്ചു. ഇസ്രായേലിന്റെ ക്രൂരതകള്‍ യുഎസ് പൂര്‍ണമനസോടെ അംഗീകരിക്കുന്നതിന്റെ തെളിവാണ് യെമനിലെ ആക്രമണമെന്ന് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തെ ക്രൂരതകളുടെയെല്ലാം സ്‌പോണ്‍സര്‍ യുഎസ് ആണെന്നതിന്റെ തെളിവാണ് യെമനിലെ ആക്രമണമെന്ന് ഇറാഖിലെ ഖാത്തിബ് ഹിസ്ബുല്ല ചൂണ്ടിക്കാട്ടി.