കാട്ടാക്കടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Update: 2024-03-20 06:04 GMT

തിരുവനന്തപുരം: കാട്ടാക്കടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കാട്ടാക്കട പോലിസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതി ജിത്തു ഒളിവില്ലാണെന്ന് പോലിസ് അറിയിച്ചു. ജിത്തുവിന്റെ സുഹൃത്ത് നെവിയും രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയെന്നും പോലിസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് അമ്പലത്തിന്‍കാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെയാണ് തലക്കോണം സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണുവിന് കുത്തേറ്റത്. വിഷ്ണു ബൈക്കില്‍ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അമ്പലത്തിന്‍കാലയില്‍ ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹാണ് വിഷ്ണു. സ്ഥലത്ത് പോലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Tags: