ഹിന്ദുത്വ മാധ്യമമായ ഓപ്പ്ഇന്ത്യ മാധ്യമപ്രവര്‍ത്തകരെ അവഹേളിക്കുന്നുവെന്ന് ആര്‍എസ്എഫ്

Update: 2025-12-19 03:39 GMT

പാരിസ്: ഹിന്ദുത്വ മാധ്യമമായ ഓപ്പ്ഇന്ത്യ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കാംപയിന്‍ നടത്തുന്നതായി റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്. ഈ കാംപയിന്റെ ഫലമായി മാധ്യമപ്രവര്‍ത്തകര്‍ പലതരത്തിലുള്ള ഓണ്‍ലൈന്‍ ശല്യപ്പെടുത്തലുകള്‍ക്കും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും ഇരയാവുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ 2023 ഒക്ടോബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ ഓപ്പ്ഇന്ത്യയില്‍ 314 ലേഖനങ്ങളും വാര്‍ത്തകളും വന്നു. 208 സ്റ്റോറികളില്‍ 134 മാധ്യമപ്രവര്‍ത്തകരെ കുറിച്ച് പരാമര്‍ശമുണ്ട്. ദേശ വിരുദ്ധര്‍, ഇന്ത്യാവിരുദ്ധര്‍, വ്യാജ വാര്‍ത്തക്കാര്‍ എന്നിങ്ങനെയാണ് അവര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍.

2025 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ 91 ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ 43 എണ്ണം അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു. 32 ലേഖനങ്ങള്‍ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ഹരാസ്‌മെന്റ് നേരിടേണ്ടി വന്നു.

രാജ്ദീപ് സര്‍ദേശായ്, അര്‍ഫ ഖാനും ശെര്‍വാണി, മുഹമ്മദ് സുബൈര്‍, രവീഷ് കുമാര്‍, റാണ അയ്യൂബ് എന്നിവരാണ് സ്ഥിരമായി ലക്ഷ്യമാക്കപ്പെടുന്നത്. ദി വയര്‍, ന്യൂസ്‌ക്ലിക്ക്, ന്യൂസ് ലോണ്‍ട്രി എന്നീ സ്ഥാപനങ്ങളും നിരന്തരമായി വേട്ടയാടപ്പെടുന്നു.