പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തി; വിജയ്ക്കെതിരേ കേസ്

Update: 2026-04-16 04:34 GMT

ചെന്നൈ: തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാന ഘട്ടത്തിലേക്കെത്തിനില്‍ക്കേ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്ക്കെതിരേ കേസ്. ചെന്നൈ ടി നഗറില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തിയതിനാണ് മാമ്പലം പോലിസ് കേസെടുത്തിരിക്കുന്നത്. പ്രചാരണത്തിന് മാത്രമായിരുന്നു അനുമതി. എന്നാല്‍ വിജയ് റോഡ് ഷോ നടത്തിയെന്നാണ് പരാതി. തിരഞ്ഞെടുപ്പ് ഫ്‌ലൈയിങ് സ്‌ക്വാഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമായിരുന്നു വിജയ്ക്ക് പോലിസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ടി നഗര്‍ മുതല്‍ എഗ്മോര്‍ വരെയുള്ള യാത്ര വലിയ റോഡ് ഷോ ആയി മാറിയെന്നും ഇത് കടുത്ത ഗതാഗത തടസ്സത്തിന് കാരണമായെന്നും പോലിസ് പറയുന്നു. പ്രധാനപ്പെട്ട റോഡുകളെല്ലാം ബ്ലോക്ക് ചെയ്തുകൊണ്ടായിരുന്നു പ്രചാരണ പരിപാടി നടത്തിയിരുന്നത്. കുളത്തൂരിലും സമാനമായ കേസ് വിജയ്ക്കെതിരേ എടുത്തിരുന്നു. പ്രധാന റോഡുകളെല്ലാം തടസ്സപ്പെട്ടതോടെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നാണ് റിപോര്‍ട്ട്.

വിജയ് മല്‍സരിക്കുന്ന പെരമ്പൂര്‍ മണ്ഡലത്തില്‍ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ഇന്ന് നേരിട്ടെത്തും. നാമക്കല്‍, പെരമ്പല്ലൂര്‍ എന്നിവിടങ്ങളിലും ഇന്ന് മുഖ്യമന്ത്രി പ്രചാരണം നടത്തും. ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ആറ് ദിവസം കൂടി. രാഹുല്‍ ഗാന്ധിയും അടുത്ത ദിവസം തമിഴ് നാട്ടില്‍ പ്രചാരണത്തിനായി എത്തിയേക്കും. 21 വരെയാണ് തമിഴ്‌നാട്ടില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം.