പ്രോസിക്യൂഷന് വീഴ്ചയില്ല; ഹൈക്കോടതിയിൽ അപ്പീൽ നൽകും: റിയാസ് മൗലവിയുടെ ഭാര്യ സൈദ

Update: 2024-04-06 10:55 GMT

കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സൈദ. കേസില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ല. ഹൈക്കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ടി ഷാജിത്ത് മുഖാന്തരമാണ് അപ്പീല്‍ നല്‍കുകയെന്നും സൈദ പറഞ്ഞു.

റിയാസ് മൗലവി വധക്കേസില്‍ വിചാരണക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരും കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. വിചാരണക്കോടതിയുടെ വാദങ്ങള്‍ ദുര്‍ബലമാണെന്നും പ്രതികളെ ശിക്ഷിക്കാന്‍ മതിയായ തെളിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെകെ ബാലകൃഷ്ണനാണ് മൂന്ന് പ്രതികളെയും വെറുതെവിട്ടത്.

2017 മാര്‍ച്ച് 20ന് അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ മൂന്നംഗസംഘം പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ്അജേഷ് (അപ്പു27), കേളുഗുഡ്ഡെയിലെ നിധിന്‍ (26), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് (അഖില്‍32) എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

Tags:    

Similar News