വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്‍; ഈ മാസം 30ന് മുസ് ലിം സംഘടനകളുടെ യോഗം വിളിച്ച് വഖഫ് ബോര്‍ഡ്

Update: 2026-03-24 17:02 GMT

കൊച്ചി: വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് മുസ് ലിം സംഘടനകളുടെ യോഗം വിളിച്ച് വഖഫ് ബോര്‍ഡ്. ഈ മാസം 30ന് കൊച്ചിയിലാണ് യോഗം നടക്കുക. ഉമീദ് പോര്‍ട്ടലിലെ രജിസ്ട്രേഷന്‍ നടപടികള്‍ക്കായി വഖഫ് ബോര്‍ഡ് ഹെല്‍ഡ് ഡെസ്‌ക് തുറന്നിട്ടുണ്ട്. ബോര്‍ഡിന്റെ എട്ട് ഡിവിഷന്‍ ഓഫീസുകളിലും നിയമവിദഗ്ധരുടെ സഹായവും ലഭ്യമാക്കും. 2000 മുതല്‍ 2021 വരെയുള്ള വഖഫ് കേസുകള്‍ തീര്‍ക്കാന്‍ മൂന്നുമാസത്തെ പ്രത്യേക അദാലത്ത് നടത്താനും തീരുമാനമുണ്ട്. ഒന്നര മാസത്തിനുള്ളില്‍ 80 മുതല്‍ 90 ശതമാനം വരെ സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ ഉമ്മീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ വഖഫ് ബോര്‍ഡ് യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചുവെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ പറഞ്ഞു. കേരളത്തില്‍ ഏകദേശം 50,000ത്തോളം വഖഫ് സ്വത്തുക്കളുണ്ടെന്നും ഇവ കൃത്യമായി പോര്‍ട്ടലില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ വഖ്ഫിന്റെ സംരക്ഷണം ലഭിക്കാതെ പോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.