തപാൽ വോട്ടിംഗിൽ പരിഷ്കാരം; ഡ്യൂട്ടി ജീവനക്കാർക്ക് വോട്ടവകാശം ഉറപ്പാക്കാൻ പുതിയ സംവിധാനം

Update: 2026-04-06 05:20 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കും അവശ്യസേനാ വിഭാഗങ്ങൾക്കും വോട്ടവകാശം ഉറപ്പാക്കാൻ സംസ്ഥാനത്ത് പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കി. തപാൽ ബാലറ്റുകൾ വൈകി എത്തുന്നതിനെ തുടർന്ന് വോട്ടവകാശം നഷ്ടപ്പെടുന്നുവെന്ന വ്യാപക പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.
തപാൽ വോട്ടുകൾ സമയബന്ധിതമായി കൈമാറാൻ സംസ്ഥാന, മേഖല, ജില്ലാ തലങ്ങളിൽ ത്രിതല ക്ലിയറിംഗ് സെന്ററുകൾ സജ്ജമാക്കും. തപാൽ വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ ഈ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും.

സംസ്ഥാനത്ത് 154 വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പ്രവർത്തനസമയം. ഇന്നും നാളെയും 
പോളിങ് ഉദ്യോഗസ്ഥർക്കായി സംശയനിവാരണ സെഷനുകളും ഇവിടെ നടക്കും. ഹെൽപ് ഡെസ്‌ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസർമാരുടെ ഓഫീസുകളിൽ പ്രത്യേക കൺട്രോൾ റൂമുകളും സ്ഥാപിക്കും.

ഇതിനിടെ ഹോം വോട്ടിംഗിൽ 96 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 85 വയസ്സിന് മുകളിലുള്ള 1,39,871 പേരും ഭിന്നശേഷിക്കാരായ 60,568 പേരും വോട്ടവകാശം വിനിയോഗിച്ചു. അവശ്യസേവന വിഭാഗങ്ങളിൽ 73.13 ശതമാനമാണ് പോളിംഗ്.


Tags: